June 9, 2008

ജനാധിപത്യസംവിധാനം ഇവിടെ നിലനില്‍ക്കേണ്ടേ ? - മാര്‍ ജോസഫ്‌ പവ്വത്തില്‍

നിയമനിര്‍മാണസമിതിയും കോടതികളും എക്സിക്യൂട്ടീവും തമ്മിലുള്ള വേര്‍തിരിവും തങ്ങളുടെ മേഖലയില്‍ അവയ്ക്കുള്ള സ്വാതന്ത്ര്യവും ജാഗ്രതയോടെ സംരക്ഷിക്കുന്നതാണ്‌ ജനാധിപത്യസമ്പ്രദായം. അല്ലെങ്കില്‍ സമൂഹം സര്‍വ്വാധിപത്യത്തിലേക്ക്‌ വഴുതിവീഴുകയായിരിക്കും ഫലം. ഇവ മൂന്നും ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും പരസ്പരം ആദരിക്കുകയും വേണം. നമ്മുടെ ലക്ഷ്യം ഭരണഘടനയുടെ ആമുഖത്തില്‍ (ു‍ൃ‍ലമായഹല) പറഞ്ഞിരിക്കുന്നതുപോലെ നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പുലരുന്ന ഒരു ക്ഷേമരാഷ്ട്രം രൂപപ്പെടുത്തുകയെന്നതാണ്‌. അത്‌ സാധിക്കേണ്ടത്‌ ഭരണഘടനയ്ക്ക്‌ വിധേയമായിട്ടായിരിക്കണം എന്നതും ഓര്‍ക്കേണ്ടതാണ്‌. ഓരോന്നും അതാതിന്റെ മേഖലയില്‍ സ്വതന്ത്രമായിരിക്കുകയും ഓരോന്നും ഭരണഘടനയ്ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുകയും ചെയ്താലേ ജനാധിപത്യം പുലരുകയുള്ളു. കോടതികള്‍ നിഷ്പക്ഷമായിരിക്കണമെങ്കില്‍ അവിടെ ജഡ്ജിമാര്‍ക്ക്‌ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അവര്‍ക്ക്‌ സേവനഭദ്രത ഉണ്ടായിരിക്കുകയും അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വബോധം എക്സിക്യൂട്ടീവിന്‌ ഉണ്ടാവുക യുംവേണം. ജഡ്ജിമാരുടെ നിയമനത്തില്‍ ഭരണക്കാരുടെ അവിഹിത ഇടപെടല്‍ ഉണ്ടാകരുത്‌. നീതിയും പൗരസ്വാതന്ത്ര്യവും എല്ലാം പുലരണമെങ്കില്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷത അക്ഷരാര്‍ത്ഥത്തില്‍ അനിവാര്യമാണ്‌. ആകാശം ഇടിഞ്ഞുവീണാലും നീതിനടപ്പിലാക്കണം എന്നതാണ്‌ ജുഡീഷ്യറിയുടെ നിയോഗം.ജനാധിപത്യബോധമുള്ളവര്‍ ഇതംഗീകരിക്കുമെങ്കിലും സര്‍വാധിപത്യം ലക്ഷ്യമാക്കുന്ന സിദ്ധാന്തഭ്രമക്കാര്‍ക്ക്‌ ഇത്‌ അംഗീകരിക്കാനാവില്ല. നമ്മുടെ അയല്‍രാജ്യങ്ങളില്‍ പലതിലും ഏകാധിപത്യവും സര്‍വ്വാധിപത്യവുമാണല്ലോ. അവിടെയെല്ലാം കോടതികള്‍ നിഷ്പ്രഭമാണ്‌. ചിലയിടങ്ങളില്‍ ഭരണാധിപന്മാര്‍ക്ക്‌ ഇണങ്ങാത്ത ജഡ്ജിമാര്‍ വന്നപ്പോള്‍ സുപ്രീംകോടതി പിരിച്ചുവിടുകപോലും ചെയ്തല്ലോ.

കേരളം ഈ സ്ഥിതിയിലെത്തുകയല്ലേ എന്നു ചിന്തിക്കേണ്ടതാണ്‌. എല്ലാവരും എക്സിക്യൂട്ടീവിന്റെ താളത്തിനൊത്ത്‌ തുള്ളണമെന്ന നിലപാടാണ്‌ ഇപ്പോള്‍ ഇവിടുള്ളത്‌. ഭരണഘടനയും മുന്‍ കോടതിവിധികളും പരിഗണിക്കാതെ നിയമനിര്‍മ്മാണം നടത്തുകയാണ്‌ ഇവിടുത്തെ ശൈലി. ഇതിനെ കോടതി അംഗീകരിക്കാതെവരുമ്പോള്‍ കോടതികളെ ആക്ഷേപിക്കുക പതിവായിരിക്കുന്നു. തെറ്റായ നീക്കങ്ങളെ വിമര്‍ശിക്കുന്ന ജഡ്ജിമാരുടെ കോലം കത്തിക്കുകയും അവര്‍ക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്‌ ഇന്ന്‌ സിദ്ധാന്തഭ്രമക്കാര്‍ ചെയ്യുന്നത്‌. ചിലര്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നു; മറ്റു ചിലര്‍ കോടതികളിലേക്ക്‌ മാര്‍ച്ച്ചെയ്യുന്നു. എല്ലാവിധത്തിലും കോടതികളെ വരുതിയിലാക്കാമോ എന്നാണ്‌ നോട്ടം. ജനഹിതത്തിനെതിരായി കോടതികള്‍ നീങ്ങുന്നു എന്നൊക്കെയാണ്‌ ചിലപ്പോള്‍ പ്രചാരണം നടത്തുന്നത്‌. ജനഹിതമെന്നുപറയുന്നത്‌ ചിലരുടെ സൈദ്ധാന്തികനിലപാടുകള്‍ മാത്രമാണ്‌.
നിയമസഭയില്‍ ഒരവസരത്തില്‍ കൂടുതല്‍ സീറ്റ്‌ കിട്ടിയതുകൊണ്ട്‌ ഒരുകൂട്ടര്‍ ജനഹിതത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നുവെന്നുപറയുന്നതില്‍ വലിയ അര്‍ത്ഥമില്ല.നിയമം കൈയ്യിലെടുക്കാന്‍ കുട്ടിസംഘടനകളെയും യൂണിയനുകളെയും ലോക്കല്‍കമ്മിറ്റികളെയും ചില കമ്മീഷനുകളെയുമെല്ലാം അനുവദിക്കുക മറ്റൊരു തന്ത്രമാണ്‌. കോടതിവഴി പരിഹാരം കാണേണ്ടകാര്യങ്ങളില്‍ കോടതിയെ അവഗണിച്ച്‌ കൈയ്യൂക്കുള്ളവന്‍ കാര്യംകാണുന്ന പരിപാടി കാട്ടിലെ രീതിയാണ്‌. നിയമത്തോടുള്ള ആദരവ്‌ ഇല്ലാതാക്കാനും കോടതികളെ അപ്രസക്തമാക്കാനും ഇത്‌ വഴിയൊരുക്കും.
കോടതിവിധി അവഗണിച്ചുകൊണ്ട്‌ ഹര്‍ത്താലുകളും മറ്റും നിരോധിക്കാന്‍ എക്സിക്യൂട്ടീവ്‌ ശ്രമിക്കാതിരിക്കുന്നതും കോടതികളെ നിസ്സാരമാക്കുന്ന ശൈലിയാണ്‌. അതുപോലെ തന്നെ ഏത്‌ അതിക്രമം കാണിച്ചാലും സ്വന്തം അണികളെ കേസുകളില്‍ തിരിമറി നടത്തിയും മറ്റും രക്ഷിക്കുന്നതും നീതിന്യായസംവിധാനത്തെ തകിടംമറിക്കലാണ്‌.

ഇതെല്ലാം കോടതികളെ നിഷ്ക്രിയമാക്കാനുള്ള വിദഗ്ധപരിപാടികളാണ്‌. കോടതികള്‍ ദുര്‍ബലമായാല്‍ ഭരണക്കാര്‍ സര്‍വതന്ത്ര സ്വതന്ത്രരാവുകയാണല്ലോ. കേരളത്തിലെ ഈ സാഹചര്യങ്ങള്‍ നിയമജ്ഞരും ജനാധിപത്യവിശ്വാസികളും മനസിലാക്കുന്നുണേ്ടാ എന്തോ?ഭരിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും എക്സിക്യൂട്ടീവിന്റെ ഭാഗങ്ങളാണ്‌. മന്ത്രിമാരാണ്‌ എക്സിക്യൂട്ടീവിനെ നയിക്കുന്നത്‌. മന്ത്രിമാരുടെ മേല്‍നോട്ടം ജനാധിപത്യപരമാകണമെങ്കില്‍ പോലീസിനും ഗവണ്‍മെന്റുദ്യോഗസ്ഥര്‍ക്കും അവരുടെ പരിധിയില്‍ ന്യായമായ സ്വാതന്ത്ര്യം ഉണ്ടാകണം. മന്ത്രിമാരുടെ(മാത്രമല്ല ഭരിക്കുന്ന പാര്‍ട്ടിയുടെയും) തീരുമാനം നിറവേറ്റാനുള്ള ഉപകരണങ്ങള്‍ മാത്രമായി ഉദ്യോഗസ്ഥരെ കാണുന്നത്‌ ജനാധിപത്യത്തിന്‌ നിരക്കുന്നതല്ല. ഇവിടെ തങ്ങളോട്‌ കൂറ്‌ പുലര്‍ത്താത്തവരെ ഭരണക്കാര്‍ പീഡിപ്പിക്കുകയും ഭര്‍ഝിക്കുകയും ചെയ്യുന്ന രീതിയാണ്‌ നിലവിലിരിക്കുന്നത്‌. ഒരുവശത്ത്‌ ക.അ.ട ഉദ്യോഗസ്ഥരെപ്പോലും പരസ്യമായി ശകാരിക്കയും നിര്‍വീര്യരാക്കുകയും മറുവശത്ത്‌ ഇംഗിതത്തിനൊത്ത്‌ പോകുന്നവരെ കയറൂരിവിടുകയും ചെയ്യുമ്പോള്‍ ജനാധിപത്യം തകരുകയാണ്‌; സര്‍വാധിപത്യത്തിന്‌ ആരംഭം കുറിക്കുകയുമാണ്‌. ഡിപ്പാര്‍ട്ട്മെന്റ്‌ മേധാവികളെ മാത്രമല്ല, മറ്റുദ്യോഗസ്ഥന്മാരെയുമെല്ലാം ചൊല്‍പടിക്ക്‌ നിര്‍ത്താനാണ്‌ ശ്രമം. മന്ത്രിമാര്‍ പറയുന്നതുമാത്രമല്ല പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നതും അവര്‍ അനുസരിക്കണം. സര്‍ക്കാരിനും പാര്‍ട്ടിക്കുംവേണ്ടി പണം പിരിക്കുന്ന ചുമതലയും അവര്‍ക്കാണെന്നാണ്‌ പറച്ചില്‍. ഓരോരുത്തര്‍ക്കും വിഹിതം നിശ്ചയിച്ച്‌ അവര്‍ അത്‌ പിരിച്ചുനല്‍കുകയാണത്രേ.

പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ നിശ്ചയമായും നിയമം നടപ്പിലാക്കേണ്ട വകുപ്പാണ്‌. അവരെയാണ്‌ സ്വേച്ഛപോലെ ഭരണകര്‍ത്താക്കള്‍ കശക്കുന്നത്‌. നിഷ്പക്ഷമായി നിയമം നടപ്പിലാക്കാന്‍ ഇന്ന്‌ അവര്‍ക്ക്‌ സാധിക്കുന്നില്ല എന്നാണ്‌ കാണുന്നത്‌. പാര്‍ട്ടിപ്രവര്‍ത്തകര്‍ പോലീസിന്റെ ദൈനംദിന നീതിനിര്‍വ്വഹണത്തില്‍ കൈകടത്തുന്നത്‌ പതിവായിത്തീര്‍ന്നിരിക്കുന്നു. കള്ളക്കേസുകള്‍ ചമയ്ക്കാനും ശരിയായ ആരോപണങ്ങള്‍ മറയ്ക്കാനും അവര്‍ ഉപകരണങ്ങളാക്കപ്പെടുന്നതായി കാണുന്നു. പലപ്പോഴും കുറ്റവാളികളെ ഒളിപ്പിക്കാനും രക്ഷിക്കാനും പാര്‍ട്ടിക്കാര്‍ ശ്രമിക്കുമ്പോള്‍ അവര്‍ അതിന്‌ കൂട്ടുനില്‍ക്കേണ്ടതായിവരികയാണ്‌. എന്തിന്‌, കസ്റ്റഡിയിലെടുത്ത പാര്‍ട്ടിക്കാരെ മാര്‍ച്ചുചെയ്തുവന്ന്‌ മോചിപ്പിക്കുന്ന രീതി വ്യാപകമാവുകയാണല്ലോ. എക്സിക്യൂട്ടീവ്‌ സംവിധാനം മുഴുവന്‍ കുറച്ച്‌ രാഷ്ട്രീയക്കാരുടെ കളിപ്പാട്ടമായിത്തീരുന്ന സാഹചര്യമാണോ ഇന്ന്‌ സംജാതമാകുന്നത്‌!സംവാദത്തിലൂടെ പൊതുധാരണകളുണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തുകയാണ്‌ ജനാധിപത്യശൈലി. ഇന്ന്‌ ഇവിടെ കാര്യങ്ങളെല്ലാം പാര്‍ട്ടികേന്ദ്രത്തില്‍ അല്ലെങ്കില്‍ മൂത്തപാര്‍ട്ടിയില്‍ അല്ലെങ്കില്‍ മുന്നണിയില്‍ ഉന്നയിക്കപ്പെടുന്നു. നിയമസഭയിലെ ചര്‍ച്ചകള്‍ എത്രമാത്രം തെറ്റുകള്‍ തിരുത്തുവാനും സമവായം രൂപപ്പെടുത്തുവാനും സഹായകമാകുന്നുണ്ട്‌? പ്രതിപക്ഷത്തിന്‌ ഇക്കാര്യത്തില്‍ എന്ത്‌ പറയാനാകും?സ്വാശ്രയകോളേജ്‌ ബില്ല്‌ എങ്ങനെയാണ്‌ പാസാക്കിയതെന്ന്‌ എല്ലാവര്‍ക്കും അറിയാമല്ലോ. ന്യൂനപക്ഷാവകാശം നിഷേധിക്കുന്ന വകുപ്പുകള്‍ അവസാനം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട്‌ എല്ലാ ഭേദഗതികളുംതന്നെ നിരസിച്ച്‌ പാസാക്കുകയായിരുന്നെന്നാണ്‌ അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്‌. ജനാധിപത്യബോധമുള്ളവരായിരുന്നുവെങ്കില്‍ അത്തരം സുപ്രധാനകാര്യങ്ങള്‍ ബന്ധപ്പെട്ടവരോടെല്ലാം വിശദമായി ചര്‍ച്ചചെയ്ത്‌ ധാരണയുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നു. പക്ഷേ, സിദ്ധാന്തഭ്രമക്കാര്‍ക്ക്‌ അതുപറ്റില്ലല്ലോ. ജനാധിപത്യരീതിയുടെ ലംഘനം അവിടെതുടങ്ങിയതാണ്‌-പിന്നീടിങ്ങോട്ട്‌ എല്ലാ മേഖലകളിലും അത്‌ തുടരുന്നതായാണ്‌ അനുഭവം.

സാധാരണയായി ജനാധിപത്യരാജ്യങ്ങളില്‍ പാര്‍ട്ടികള്‍ നേരിട്ട്‌ ഭരണം നടത്തിപ്പിലോ ജനജീവിതത്തിലോ ഇടപെടാറില്ല. അവര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയോ, തെരഞ്ഞെടുപ്പില്‍ തീവ്രമായി പോരാടുകയോ ചെയ്യുമായിരിക്കും പക്ഷേ, ഭരണയന്ത്രം കൈകാര്യം ചെയ്യുന്നത്‌ അവരാകില്ല. കോടതികളെയോ ഉദ്യോഗസ്ഥസമൂഹത്തെയോ പാര്‍ട്ടികള്‍ അവരുടെ വരുതിയിലാക്കാന്‍ നോക്കില്ല. ഇവിടെ ഈ മര്യാദകളെല്ലാം ലംഘിക്കപ്പെടുകയാണ്‌. മറിച്ച്‌ എല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കുക, പാര്‍ട്ടിയുടെ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കുക എന്ന തന്ത്രമാണ്‌ നടപ്പിലാക്കുന്നതെന്ന്‌ പറയാം. ഭരണയന്ത്രം മുഴുവന്‍ പാര്‍ട്ടിയുടെ പിടിയിലായാലെ സിദ്ധാന്തം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കൂ. അതുമനസിലാക്കാം, എന്നാല്‍ അത്‌ ജനാധിപത്യമാണോ? പാര്‍ട്ടികള്‍ ഇഷ്ടംപോലെ ഹര്‍ത്താലും ബന്ദും പ്രഖ്യാപിച്ച്‌ മേല്‍ക്കോയ്മ വളര്‍ത്തുമ്പോള്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്‌. പൊതുജനത്തെ ഭയപ്പെടുത്തി വരുതിയിലാക്കാനും അത്‌ ഉപകരിക്കും. ഈ രീതിയില്‍ ജനാധിപത്യം നിലനില്‍ക്കുമോ, നാം എങ്ങോട്ട്‌ പോകുന്നു? ഇവിടുത്തെ പൊതുസമൂഹം ഗൗരവമായി ചിന്തിക്കേണ്ടതാണ്‌.

1 നിരൂപണങ്ങള്‍:

paulose said...

പവ്വത്തില്‍ പിതാവിണ്റ്റെ വിശകലനം ബഹു ജോറ്‍!!

ജന്നധിപത്യത്തേക്കുറിച്ചും ഭരണഘടനയേക്കുറിച്ചും എന്തൊരു ജ്ഞാനം!!

കേരളത്തില്‍ ഭരണഘടന പാലിക്കപ്പെടണം എന്നതില്‍ എന്തൊരു അഭിവാഞ്ച!!

ഒരു ചോദ്യം.

ഈ ഭരണഘടനയും ജനാധിപത്യവും അങ്ങു മെംബറായിരിക്കുന്ന കത്തോലിക്കാസഭയില്‍ എന്തുകൊണ്ട്‌ പ്രാബല്ല്യത്തില്‍ ഇല്ല? എന്തു കൊണ്ട്‌ അല്‍മായര്‍ ഒരു ശബ്ദവും ഇല്ലാതെ വിറകുവെട്ടികളും വെള്ളം കോരികളുമായി നടക്കുന്നു?


അങ്ങുള്‍പ്പെട്ട കുതന്ത്രസംഘം ത്രിശ്ശൂരില്‍ ആര്‍ച്ച്‌ ബിഷപ്പായി ഒരാളെ എഴുന്നള്ളിച്ചു ചെന്നപ്പോള്‍, ത്രിശ്ശൂരുകാര്‍ അടിച്ചോടിച്ചില്ലേ? അതെന്തുകൊണ്ടു സംഭവിച്ചു? ജനങ്ങളുടെ ഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു നേത്രുത്വമാണു സഭക്കുണ്ടായിരുന്നതെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ? മേജര്‍ ആര്‍ച്ചുബിഷപ്പാവാന്‍ അങ്ങു കളിച്ച വ്രുത്തികെട്ട കളികള്‍ അല്‍മായരായ ഞങ്ങള്‍ക്കൊക്കെ അറിയാം. അല്‍മായരുടെ അഭിപ്രായം നിഷ്കരുണം തള്ളിക്കളയുന്ന പൌരോഹിത്യ ദുഷ്പ്രഭുത്വത്തെ പ്രധിനിദാനം ചെയ്യുന്ന അങ്ങയേപ്പോലുള്ളവര്‍ക്ക്‌, ജനാധിപത്യത്തേക്കുറിച്ചു പറയാന്‍ എന്തവകാശം?


സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തില്‍ കോടതി അനുകൂലമായി വിധിച്ചു എന്നു കരുതി ഞെളിയുന്ന അങ്ങയേപ്പോലുള്ളവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്‌. ഭരണഘടന എന്നൂ പറയുനത്‌ ഒരിക്കലും മറ്റാനാവാത്ത എന്തോ ആണെന്നുള്ള ഹുങ്ക്‌. അതു നല്ലതല്ല. പറ്‍ലമെണ്റ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ ആറ്‍ക്കും ഭരണഘടന മാറ്റി എഴുതാവുനതേ ഉള്ളൂ. കേരളത്തിലെ ഇട്ടാവട്ടത്തില്‍ കിടന്നു കളിക്കുന്ന വ്രുത്തികെട്ട കളിക്കു അഖിലേന്‍ഡ്യ തലത്തില്‍ ഒരു മാര്‍ക്കറ്റും ഇല്ലെന്നു അറിഞ്ഞിരിക്കുന്നത്‌ നല്ലതായിരിക്കും. ബി ജെ പി എന്ന പാറ്‍ട്ടി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നാല്‍, ഇപ്പോള്‍ അങ്ങു പിടിച്ച്‌ ആണയിടുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ഒരു പക്ഷെ വിശുദ്ധ നാടുകളിലേക്കു തീര്‍ഥയാത്ര പോയെന്നിരിക്കും. പിന്നെ ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ വിദ്യാഭ്യാസ കച്ചവടം നടത്തുക ഒരു സ്വപ്നമായിരിക്കും.


ഒരു സംസ്ഥാനത്തെ ഭരണകൂടത്തിനു ഒരു കോടതിയേയും വരുതിയിലാക്കാമെന്നു അല്‍പമെങ്കിലും ഇന്‍ഡ്യന്‍ ഭരണഘടനയേക്കുറിച്ച്‌ വിവരമുള്ള ഒരു കഴുതയും പറയില്ല.കാരണം ഭരണഘടന മറ്റാനുള്ള അധികാരം ഒരു സംസ്ഥാന ഭരണകൂടത്തിനില്ല എന്നതു തന്നെ.


സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടി നിയമനിറ്‍മ്മാണം നടത്താനാണു അസ്സംബ്ളിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌. ജഡ്ജിമാര്‍ ജനങ്ങള്‍കെതിരായി വിധി പ്രസ്ഥാവിച്ചാല്‍ അതു ജനങ്ങള്‍ വിമര്‍ശിച്ചെന്നും എതിര്‍ത്തെന്നും വരും. ജഡ്ജിമാര്‍ മാര്‍പ്പാപ്പമാരേപ്പോലെ അപ്രമാദിത്തവരമുള്ള വിശുദ്ധരൊന്നും അല്ല. കേരള ഹൈക്കോടതിയുടെ പല വിധികളും സുപ്റിം കോടതി റദ്ദ്‌ ചെയ്തിട്ടുണ്ട്‌. അതിണ്റ്റെ അര്‍ഥം എന്താണെന്നു അങ്ങയേപ്പോലെ വിവരമുള്ളവര്‍ക്ക്‌ അറിയാമെന്നാണെണ്റ്റെ വിശ്വാസം. അതുപോലത്തെ ജനഹിതത്തിനെതിരും ഭരണഘടനക്കെതിരുമായ വിധികള്‍ ജനങ്ങള്‍ എതിറ്‍ത്താല്‍ അവരെ സിദ്ധാന്ത ഭ്രമക്കാര്‍ എന്നു വിളിക്കുന്നത്‌ അല്‍പ്പത്തരമല്ലേ?


ജേക്കബ്‌ തൂംകുഴിയെ ജനഹിതത്തിനെതിരായി നിന്ന് ആര്‍ച്ച്ബിഷപ്‌ സ്ഥാനം നല്‍കാതെ, സ്വന്തം കുശിനിക്കാരന്‍ ഒരച്ചനെ ആര്‍ച്ച്ബിഷപ്പായി വാഴിച്ച്‌ ത്രിശ്ശൂറ്‍ക്ക്‌ അയച്ചപ്പോള്‍ അല്‍മായ നേതാക്കളടക്കം ജനങ്ങള്‍ എതിര്‍ത്തു തോല്‍പ്പിച്ചത്‌ അങ്ങറിഞ്ഞില്ലായിരുന്നോ? ആ നാറിയ നാടകത്തിനു ചുക്കാന്‍ പിടിച്ചത്‌ ആരായിരുന്നു എന്ന് കേരളത്തിലെ അല്‍മായര്‍ക്കെല്ലാം അറിയാം. അല്‍മായരുടെ ഹിതത്തിനോ ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ക്കോ തെല്ലും വിലകല്‍പ്പിക്കാത്ത ഒരാള്‍ ഇപ്പോള്‍ അതിണ്റ്റെ അപ്പസ്തോലനായി അഭിനയിച്ചിട്ട്‌ കളിക്കുന്ന നാടകം കാണാന്‍ നല്ല രസമുണ്ട്‌.

കൂടുതല്‍ സീറ്റ്‌ കിട്ടുന്നവര്‍ തന്നെയാണു ജനഹിതത്തെ പ്രധിനിധീകരിക്കുന്നത്‌. അതിനാണു ജനാധിപത്യം എന്നു പറയുന്നതും. സാമൂഹ്യനീതിക്കെതിരെ ചില കോടതി വിധികളുടെ പേരില്‍ വിമോചന സമരം എന്ന ഉമ്മാക്കി കാട്ടി ഭീക്ഷണി മുഴക്കാന്‍ ബിഷപ്പുമാറ്‍ക്കവകാശമുണ്ടെങ്കില്‍, കുട്ടിസംഘടനകളും വലിയ സംഘടനകളും ചിലപ്പോള്‍ നിയമം കയ്യിലെടുത്തെന്നു വരാം. അങ്ങനെ അഹ്വാനം ചെയ്യുന്ന വൈതാളികര്‍ അതുകൂടെ ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും. ഭര്‍ണവര്‍ഗ്ഗവും നിയമസംഹിയതയും പുരോഹിതവര്‍ഗ്ഗവും നീതിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍, യേശു നിയമം കയ്യിലെടുത്തതായി അങ്ങു വായിച്ചിട്ടില്ലേ? ദൈവാലയം കച്ചവടകേന്ദ്രമായി പുരോഹിതവര്‍ഗ്ഗം അധപ്പതിപിച്ചപ്പോള്‍, യേശുദേവന്‍ കോടതിയിലേക്കൊന്നും പോയില്ല, നല്ല ഒരു ചാട്ട കയ്യിലെടുത്ത്‌ പരിഷകളെ സ്വന്തം കൈ കൊണ്ട്‌ അടിച്ചോടിക്കുകയാണദ്ദേഹം ചെയ്തത്‌. അതു മറന്നു പോയ ഒരു ബിഷപ്പിണ്റ്റെ അവസ്ഥ മഹാ കഷ്ടം തന്നെ. അവിടെ കര്‍ത്താവ്‌ കയ്യൂക്കുകൊണ്ട്‌ കാര്യം കാണുകയാണു ചെയ്തത്‌. അതു വച്ചു നോക്കുമ്പോള്‍ അങ്ങു ആരോപിക്കുന്ന കാര്യം വെറും ത്രുണം.