August 18, 2008

സാമൂഹികനീതിയും അതിന്റെ മാനങ്ങളും

ഡോ.തോമസ്‌ ശ്രാമ്പിക്കല്‍

ഇന്ന്‌ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ്‌ സാമൂഹികനീതി. പരസ്പരവിരുദ്ധങ്ങളായ പ്രവര്‍ത്തികള്‍പോലും ന്യായീകരിക്കപ്പെടുന്നത്‌ സാമൂഹികനീതിയുടെ പേരിലാണ്‌. നീതിയെന്ന ആശയം തന്നെ സങ്കീര്‍ണ്ണമാണ്‌: അതിന്റെ ഒരു ഘടകമായ സാമൂഹികനീതി കൂടുതല്‍ സങ്കീര്‍ണ്ണവും.


നീതിയെക്കുറിച്ച്‌ വിവിധ ചിന്താധാരകളുണെ്ടങ്കിലും ഗ്രീക്ക്‌-റോമന്‍ പാരമ്പര്യത്തില്‍ ഉടലെടുത്ത 'ഓരോരുത്തനും അര്‍ഹമായത്‌ (അവകാശം) കൊടുക്കുക' എന്ന ആശയമാണ്‌ കൂടുതല്‍ പ്രബലമായതും ഇന്ന്‌ പൊതുവെ സ്വീകാര്യമായിരിക്കുന്നതും. ഈ വിധത്തില്‍ നീതി ആദ്യം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്‌ ഗ്രീക്ക്‌ ചിന്തകനായിരുന്ന പ്ലേറ്റോയുടെ 'റിപ്പബ്ലിക്ക്‌' എന്ന പുസ്തകത്തിലാണ്‌. ഗ്രീക്ക്‌ ചിന്തകരില്‍ അഗ്രഗണ്യനായിരുന്ന അരിസ്റ്റോട്ടില്‍ നീതിയെ വിശേഷിപ്പിച്ചത്‌ 'മധ്യത്വം' എന്നാണ്‌. അതായത്‌, കൂടുതലിനും കുറവിനും മധ്യേയുള്ളത്‌. നീതിയില്‍ വിനിമയനീതി, വിതരണനീതി, പൊതുനീതി എന്ന്‌ മൂന്ന്‌ മാനങ്ങള്‍ വിവേചിച്ചതും അരിസ്റ്റോട്ടിലിന്റെ ഒരു സംഭാവനയായിരുന്നു.

ക്രിസ്തബ്ദം മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ നിയമജ്ഞന്‍ ഉള്‍പിയനും നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നിയമജ്ഞനും ദൈവശാസ്ത്രജ്ഞനുമായ അബ്രോസും പ്ലേറ്റോയുടെ നിര്‍വചനം അംഗീകരിച്ചു. നീതിയെക്കുറിച്ച്‌ സവിസ്തരം പ്രതിപാദിച്ച ദൈവവിജ്ഞാനീയനും പാരിസ്‌ സര്‍വകലാശാല പ്രഫസറുമായിരുന്ന തോമസ്‌ അക്വീനാസ്‌ (1225-1274) 'ഓരോരുത്തരും അവനവന്റേത്‌ നല്‍കുവാനുള്ള സന്നദ്ധത'യാണ്‌ നീതിയെന്ന്‌ പ്രകടമാക്കുകയും അരിസ്റ്റോട്ടിലിന്റെ ത്രിവിധമാനങ്ങളെ അംഗീകരിക്കുകയും ചെയ്തതോടെ പ്രസ്തുത നിര്‍വ്വചനം കൂടുതല്‍ പ്രബലവും സാര്‍വത്രികമാവുകയും കത്തോലിക്കാ ധാര്‍മ്മികധാരയില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. മുഖ്യമായും ഈ വീക്ഷണത്തിലൂടെ സാമൂഹികനീതിയെക്കുറിച്ചുള്ള ഒരപഗ്രഥനമാണ്‌ തുടര്‍ന്നുള്ളത്‌.

സാമൂഹികനീതി



'സാമൂഹികനീതി' എന്ന പദം ആദ്യം ഉപയോഗിച്ചത്‌ ഇറ്റലിക്കാരനായിരുന്ന ഈശോസഭാ വൈദികന്‍ ലുയിജി തപ്പറേലി (1793-1862) ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പില്‍ ആരംഭിച്ച വ്യവസായവിപ്ലവത്തിന്റെ ഭവിഷ്യത്തുകളുടെ, പ്രത്യേകിച്ച്‌ തൊഴിലാളികളുടെ ദുരിതങ്ങളുടെ, പശ്ചാത്തലത്തിലാണ്‌ തത്ത്വശാസ്ത്രജ്ഞനും സോഷ്യോളജിസ്റ്റുമായിരുന്ന അദ്ദേഹം സാമൂഹ്യനീതി എന്ന ആശയം ചര്‍ച്ച ചെയ്യുന്നത്‌, അന്ന്‌ സ്വാധീനം ചെലുത്തിയിരുന്ന മുതലാളിത്വത്തിന്റെയും കമ്യൂണിസത്തിന്റെയും നിലപാടുകള്‍ പ്രശ്നപരിഹാരത്തിന്‌ ഉപകരിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കാരണം, ഒന്ന്‌ ഒടുങ്ങാത്ത മത്സരവും മറ്റേത്‌ നിരന്തര വര്‍ഗസമരവുമാണ്‌.

'സാമൂഹികനീതി' മനുഷ്യനും മനുഷ്യനും തല്‍മ്മിലുല്ല? നീതിയാണ്‌. ദൈവം എല്ല?ാ‍വരെയും മനുഷ്യത്വല്‍ത്തില്ല? ഒല്‍ന്നാല്‍ക്കിയിരില്‍ക്കുല്‍ന്നതുപോലെ മനുഷ്യത്വല്‍ത്തില്ലെക്ല അവകാശല്‍ങ്ങല്ല? എല്ല?ാ‍വരും തുല്യമായി അനുഭവില്‍ക്കാനിടയാല്‍ക്കുകയാണ്‌ തല്ലെക്ല ലല്‍ക്ഷ്യം'.. മാല്ല?ക്സിനെയും തല്‍പ്പറേലിയേയും ചില്‍ന്തില്‍പ്പില്‍ച്ചത്‌ വ്യവസായവില്‍പ്ലവല്‍ത്തില്ലെക്ല ദൂഷ്യഫലല്‍ങ്ങളാണ്‌. രണ്ടുപേരും പ്രശ്നപരിഹാരല്‍ത്തിനുല്ല? മാല്ല?ഗം ആലോചില്‍ച്ചു. അത്‌ ഒരാളെ വല്ല?ഗസമരല്‍ത്തിലും ഏകാധിപത്യല്‍ത്തിലുമൂല്‍ന്നിയ ല്ല?ി‍തിസമത്വവാദല്‍ത്തിലേയ്‌ല്‌ക്കും അപരനെ മനുഷ്യത്വല്‍ത്തില്ലെക്ല ഐക്യല്‍ത്തിലൂല്‍ന്നിയ സാമൂഹ്യനീതിയെല്‍ന്ന ആശയല്‍ത്തിലേയ്‌ല്‌ക്കും നയില്‍ച്ചു.'സാമൂഹികനീതി' മനുഷ്യനും മനുഷ്യനും തമ്മിലുള്ള നീതിയാണ്‌. ദൈവം എല്ലാവരെയും മനുഷ്യത്വത്തില്‍ ഒന്നാക്കിയിരിക്കുന്നതുപോലെ മനുഷ്യത്വത്തിന്റെ അവകാശങ്ങള്‍ എല്ലാവരും തുല്യമായി അനുഭവിക്കാനിടയാക്കുകയാണ്‌ തന്റെ ലക്ഷ്യം'.. മാര്‍ക്സിനെയും തപ്പറേലിയേയും ചിന്തിപ്പിച്ചത്‌ വ്യവസായവിപ്ലവത്തിന്റെ ദൂഷ്യഫലങ്ങളാണ്‌. രണ്ടുപേരും പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം ആലോചിച്ചു. അത്‌ ഒരാളെ വര്‍ഗസമരത്തിലും ഏകാധിപത്യത്തിലുമൂന്നിയ സ്ഥിതിസമത്വവാദത്തിലേയ്ക്കും അപരനെ മനുഷ്യത്വത്തിന്റെ ഐക്യത്തിലൂന്നിയ സാമൂഹ്യനീതിയെന്ന ആശയത്തിലേയ്ക്കും നയിച്ചു.

കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ 'പതാകക്കപ്പല്‍' എന്ന്‌ വിശേഷിപ്പിക്കാവുന്ന 'റേരും നൊവാരും' (1891) എന്ന ചാക്രികലേഖനത്തില്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ സാമൂഹികനീതി എന്ന പദം ഉപയോഗിക്കുന്നില്ലെങ്കിലും അത്‌ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ വിശദമാക്കുന്നുണ്ട്‌. മനുഷ്യോചിതമായ ജീവിതമാണ്‌ മനുഷ്യത്വത്തിന്റെ പ്രാഥമിക അവകാശം. ഇതുതന്നെ പല അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. പതിനൊന്നാം പിയൂസ്‌ മാര്‍പ്പാപ്പയുടെ ചാക്രികലേഖനത്തിലൂടെയാണ്‌ സാമൂഹികനീതിയെന്ന സംജ്ഞ സഭയുടെ ഔദ്യോഗിക പ്രബോധനത്തില്‍ പ്രവേശിക്കുന്നത്‌. മാര്‍പ്പാപ്പ എഴുതുന്നു: 'സാമൂഹികസാമ്പത്തിക പുരോഗതിയിലൂടെ വര്‍ദ്ധമാനമായികൊണ്ടിരിക്കുന്ന സമ്പത്ത്‌ സമൂഹത്തിലെ എല്ലാവര്‍ക്കും-വ്യക്തികള്‍ക്കും വര്‍ഗങ്ങള്‍ക്കും ലഭ്യമാകുമാറ്‌ വിതരണം ചെയ്യപ്പെടണം. അങ്ങനെ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും പൊതുനന്മ പരിരക്ഷിക്കപ്പെടുകയും വേണം. ലാഭത്തിന്റെ വീതം ആര്‍ക്കും നിഷേധിക്കപ്പെടരുതെ... ഇതാണ്‌ സാമൂഹികനീതിയുടെ തത്ത്വം' (ഖണ്ഡിക 57). അങ്ങനെ, 'സന്തുലിതമായ സാമൂഹിക സാമ്പത്തിക ക്രമത്തെക്കുറിക്കുന്ന സാമൂഹിക നീതിയെന്ന സംജ്ഞ കത്തോലിക്കാസഭയുടെ സംഭാവനയാണെന്നത്‌ ഒരു യാഥാര്‍ത്ഥ്യം. സഭ തുടര്‍ന്നുള്ള പ്രബോധനങ്ങളിലൂടെ ഈ ആശയം കൂടുതല്‍ സമ്പുഷ്ടമാക്കി.

രാഷ്ട്രീയ, മനുഷ്യാവകാശതലങ്ങളിലേക്ക്‌

തുടര്‍ന്ന്‌ സാമൂഹികനീതി രാഷ്ട്രീയതലത്തിലും മനുഷ്യാവകാശതലത്തിലും ചര്‍ച്ച ചെയ്യപ്പെടുകയും വിവിധ വ്യാഖ്യാനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വിധേയമാവുകയും ചെയ്തു. മുതലാളിത്വത്തിന്റെയും കമ്യൂണിസത്തിന്റെയും വിഭിന്നവീക്ഷണങ്ങള്‍ സ്വാധീനം ചെലുത്തിയിരുന്ന, മനുഷ്യാവകാശങ്ങളെ പൗരാവകാശങ്ങള്‍ എന്നും സാമൂഹിക- സാമ്പത്തികവകാശങ്ങള്‍ എന്നും രണ്ടായി തിരിച്ച്‌ ആദ്യത്തേതിനെ മുതലാളിത്വവും മറ്റതിനെ കമ്യൂണിസവും മുഖ്യമായി അംഗീകരിച്ചിരുന്ന ഒരു ലോകത്തിലാണ്‌ സാമൂഹികനീതി എന്ന ആശയം പിറന്നുവിണത്‌. ജീവനും സ്വത്തിനുമുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, നിയമത്തിന്റെ മുമ്പില്‍ തുല്യത മുതലായ വ്യക്തികേന്ദ്രീകൃത അവകാശങ്ങളാണ്‌ ആദ്യത്തെ ഗണത്തില്‍. ജീവിതമാര്‍ഗത്തിനുള്ള അവകാശം, ന്യായമായ വേതനം, ജോലി സ്ഥിരത, (അടിസ്ഥാന) വിദ്യാഭ്യാസം, സാമൂഹ്യപങ്കാളിത്തം എന്നിങ്ങനെ സമൂഹബന്ധിയായ അവകാശങ്ങളാണ്‌ രണ്ടാമത്തെ ഗണത്തില്‍.


'സാമൂഹികനീതി' മനുഷ്യന്റെ ന്യായമായ അവകാശങ്ങളൊന്നും നിഷേധിക്കുന്നില്ല. പക്ഷേ, എല്ലാവരുടെയും സുസ്ഥിതിയും പൊതുനന്മയും ഉന്നം വയ്ക്കുമ്പോള്‍ സാധാരണയായി പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും സാമ്പത്തിക-സാമൂ ഹ്യോദ്ധാരണത്തിന്‌ പ്രത്യേക പരിഗണന കൊടുക്കേണ്ടിവരും. ഈ ഉദ്യമത്തില്‍ കഴിവനുസരിച്ച്‌ സഹകരിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള കടമ എല്ലാവര്‍ക്കും, പ്രത്യേകിച്ച്‌ സമ്പന്നര്‍ക്കും ഉണ്ട്‌. ഇതിനോട്‌ വിഭിന്ന പ്രത്യയശാസ്ത്രങ്ങളുടെ പ്രതികരണം സ്വാഭാവികമായും വ്യത്യസ്തമായിരുന്നു. പൗരാവകാശങ്ങള്‍ മൗലികമാണ്‌. സാമൂഹിക- സാമ്പത്തികാവകാശങ്ങള്‍ക്കുവേണ്ടി അവ വെട്ടിക്കുറയ്ക്കുന്നത്‌ ശരിയല്ല. സാമൂഹിക-സാമ്പത്തികാവകാശങ്ങളാകട്ടെ നേടിയെടുക്കാനുള്ള അഭിലാഷങ്ങളും ആഗ്രഹങ്ങളുമാണ്‌; ശരിയായ അവകാശങ്ങളല്ല. ഇത്‌ മുതലാളിത്വത്തിന്റെ വീക്ഷണമാണ്‌. ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്‌ കമ്യൂണിസ്റ്റ്‌ പ്രതികരണം. സാമ്പത്തിക-സാമൂഹിക അവകാശങ്ങളാണ്‌ ഏറ്റം മൗലികമായത്‌. അവയ്ക്കുവേണ്ടി വ്യക്തിപരമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിയന്ത്രിക്കപ്പെടണം: നിയന്ത്രണം നിഷേധവുമാകാം. സൂക്ഷ്മമായി പറഞ്ഞാല്‍ വ്യക്തികള്‍ക്ക്‌ തനതായ അവകാശങ്ങളോ സ്വാതന്ത്ര്യങ്ങളോ ഇല്ല. രാഷ്ട്രം അനുവദിച്ചുതരുന്നവയേയുള്ളൂ. ചുരുക്കത്തില്‍, പൗരാവകാശങ്ങള്‍ അവകാശങ്ങള്‍ അല്ല.

രാഷ്ട്രങ്ങളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, സംവാദങ്ങള്‍, കൊടുക്കല്‍വാങ്ങലുകള്‍, പ്രത്യയശാസ്ത്രതിരിച്ചടികള്‍ മുതലായവയുടെ സ്വാധീനത്താല്‍ രണ്ടു കാഴ്ചപ്പാടുകള്‍ തമ്മിലുണ്ടായിരുന്ന ഭിന്നതയുടെ രൂക്ഷത ഇന്ന്‌ മയപ്പെട്ടിട്ടുണ്ട്‌. എങ്കിലും അവഗണനീയമല്ലാത്തവിധം ഭിന്നത നിലനില്‍ക്കുന്നു; പ്രത്യയശാസ്ത്രതീവ്രതയനുസരിച്ച്‌ വ്യത്യാസങ്ങളുണെ്ടങ്കിലും. 1948-ല്‍ ഐക്യരാഷ്ട്രസംഘടന ചെയ്ത 'സാര്‍വത്രിക മനുഷ്യാവകാശപ്രഖ്യാപനം' നടപ്പാക്കുന്നതിനുവേണ്ടി ഉടമ്പടി ഉണ്ടാക്കിയപ്പോള്‍ പൗരാവകാശങ്ങളെയും സാമൂഹികസാമ്പത്തികവകാശങ്ങളെയും ഒരുപോലെ അംഗീകരിക്കാന്‍ അംഗരാഷ്ട്രങ്ങള്‍ തയാറല്ലാതിരുന്നതിനാല്‍ രണ്ടുതരം അവകാശങ്ങള്‍ക്ക്‌ വെവ്വേറെ ഉടമ്പടികള്‍ ഉണ്ടാക്കേണ്ടിവന്നു; രാഷ്ട്രങ്ങള്‍ ഇഷ്ടമുള്ളത്‌ അംഗീകരിക്കട്ടെയെന്ന മട്ടില്‍. ഇന്നും അവ രണ്ടായിത്തന്നെ നില്‍ക്കുന്നു. അംഗരാഷ്ട്രങ്ങള്‍ എല്ലാം രണ്ടുടമ്പടികളും അംഗീകരിച്ചതായി ഇതുവരെ അറിവായിട്ടില്ല. ഇതിനിടെ 'സാമൂഹികനീതി'യെന്ന ആശയം രാഷ്ട്രീയ, മനുഷ്യാവകാശതലങ്ങളില്‍ അവ്യക്തമായി തുടരുന്നു.

സാമൂഹികശാസ്ത്രജ്ഞന്മാരും രാഷ്ട്രമീമാംസകരും സാമൂഹികനീതിയുടെ പേരില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്‌. പക്ഷേ, അതെന്താണെന്ന്‌ വിശദീകരിക്കാനോ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാനോ ആരും മെനക്കെടാറില്ല. 'ഭരണഘടനാപരമായ പൊള്ളത്തരം' 'അധഃസ്ഥിതരെ മയക്കുന്ന കറുപ്പ്‌' എന്നൊക്കെയാണ്‌ മുന്‍ ന്യായാധിപന്‍ വി.ആര്‍ കൃഷ്ണയ്യര്‍ സാമൂഹികനീതിയെ വിശേഷിപ്പിച്ചിരിക്കുന്നത്‌ . തത്വശാസ്ത്രജ്ഞന്‍മാരുടെ നീതിവിചാരത്തില്‍ 'സാമൂഹികനീതി' എന്ന സംജ്ഞ കണെ്ടത്തുക തന്നെ വളരെ ദുഷ്കരമാണ്‌. അവര്‍ക്ക്‌ പലര്‍ക്കും അത്‌ നീതിയുടെ പരിധിക്ക്‌ പുറത്താണ്‌.

സാമൂഹികനീതി നമ്മുടെ ഭരണഘടനയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്‌. അതുകൊണ്ട്‌ നാം രണ്ടുതരം അവകാശങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നു. എങ്കിലും അവ തമ്മില്‍ പ്രസക്തമായ വ്യത്യാസം ഉണെ്ടന്നുള്ളത്‌ പൊതുവെ അറിവുള്ളതാണല്ലോ. പൗരാവകാശങ്ങള്‍ പലതും മൗലികാവകാശങ്ങളാണ്‌. അവ ഭഞ്ജിക്കപ്പെട്ടാല്‍ കോടതിവഴി പ്രതിവിധി നേടാം . സാമൂഹ്യസാമ്പത്തിക സാംസ്കാരികാവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയിലെ 'നിര്‍ദ്ദേശകത്ത്വങ്ങള്‍' അങ്ങനെയല്ല. അവ കഴിയുന്നത്ര കാര്യക്ഷമമായി നടപ്പാക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്‌. പക്ഷെ അതില്‍ കുറവുകളോ പരാതികളോ ഉണെ്ടങ്കില്‍ കോടതിയിലൂടെ പ്രതിവിധി നേടാനാവില്ല. ആര്‍ക്കും താത്പര്യമില്ലാത്തതുകൊണ്ടല്ല; സാമ്പത്തിക- സാമൂഹികാവകാശങ്ങളും സാമൂഹികനീതിയും പരാതിയില്ലാത്തവണ്ണം നടപ്പാക്കാന്‍ വിപുലമായ സമ്പത്ത്‌ ആവശ്യമാണ്‌; അത്‌ ഒറ്റയടിക്ക്‌ നടക്കുന്ന കാര്യമല്ല. യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയിരിക്കെ, ആരെങ്കിലും 'സാമൂഹികനീതി' എന്ന്‌ ആക്രോശിച്ചതുകൊണേ്ടാ അക്രമം അഴിച്ചുവിട്ടതുകൊണേ്ടാ സാമൂഹികനീതി നടപ്പിലാകില്ല. ഭാവാത്മകമായ ചിന്തയും ആത്മാര്‍ത്ഥമായ സഹകരണവും ക്രിയാത്മകമായ പ്രവര്‍ത്തനവും അതിന്‌ ആവശ്യമാണ്‌. നഞ്ച്‌ കലക്കി മീന്‍ പിടിക്കുന്നതുപോലെ, ചിലര്‍ സാമൂഹികനീതിയുപയോഗിച്ച്‌ സമൂഹത്തെ തല്ലിക്കലക്കി മുതലെടുക്കുകയല്ലേ എന്ന്‌ തോന്നിപ്പോകും.


(തുടരും)

1 നിരൂപണങ്ങള്‍:

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com