August 17, 2008

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഭരിക്കുന്നത്‌ കുട്ടിച്ചാത്തന്മാര്‍: ഏബ്രഹാം മാര്‍ യൂലിയോസ്‌

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഭരിക്കുന്നത്‌ കുട്ടിച്ചാത്തന്മാരാണെന്നു മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്‌. വിവാദ പാഠപുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌.


കൊച്ചുകുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകത്തില്‍ നിരീശ്വരവാദം കുത്തിത്തിരുകി ദൈവം ഇല്ലെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമാണ്‌ പുസ്തക പരിഷ്കരണത്തിലൂടെ ഭരണ വര്‍ഗം നടത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇവരെ കുട്ടിച്ചാത്തന്മാരായി പരിഗണിക്കേണ്ടിയിരിക്കുന്നു. ദൈവം ഇല്ലെന്ന്‌ അടക്കം പറയുന്ന ഭരണക്കാര്‍ ഈ വിശ്വാസം കുട്ടികളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകത്തില്‍ വിഡ്ഢിത്തങ്ങള്‍ എഴുതിച്ചേര്‍ക്കുന്നവര്‍ വിഡ്ഢികള്‍ മാത്രമല്ല ഭോഷന്മാര്‍ കൂടിയാണെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.

കുഞ്ഞുങ്ങളെ വഴിപിഴപ്പിക്കാന്‍, അവരുടെ നെഞ്ചത്തു കയറി വിഡ്ഢിത്തം കുത്തിനിറയ്ക്കാന്‍ ശ്രമിച്ചാല്‍ അടങ്ങിയിരിക്കുമെന്ന്‌ കരുതേണ്ട. രംഗത്തിറങ്ങുക തന്നെ ചെയ്യും. കണ്ടാലറിയാത്തവന്‍ കൊണ്ടാലേ അറിയൂ എന്ന മട്ടിലാണ്‌ ഇപ്പോള്‍ ഭരണക്കാര്‍.

വിദ്യാഭ്യാസകാലത്ത്‌ എം.എ ബേബി സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന്‌ ഇന്ദിരാഗാന്ധി അറസ്റ്റ്‌ ചെയ്യിച്ച്‌ ജയിലില്‍ അടപ്പിച്ചിരുന്നു. ആ പ്രതികാരങ്ങളെല്ലാമാണ്‌ പാഠപുസ്തക പരിഷ്കരണത്തിലൂടെ ഇന്നത്തെ പാവം വിദ്യാര്‍ഥികളോട്‌ ചെയ്യുന്നത്‌. എം.എ ബേബിയെന്ന്‌ കേള്‍ക്കുമ്പോള്‍ എം.എക്കാരനാണെന്ന്‌ ആരും കരുതേണ്ട.

ബി.എ പോലും പാസാകാത്തയാളാണ്‌ എം. എക്കാരനെന്ന ധാര്‍ഷ്ട്യത്തോടെ നടക്കുന്നത്‌. ഈ വിദ്വാന്റെ കോളജിലെ ഓമനപ്പേര്‌ 'വിഷം' എന്നായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ സഹപാഠികള്‍ പറയുന്നു.

കോളജിലെ ഓമനപ്പേര്‌ ഇതായിരുന്നുവെങ്കില്‍ ഇന്ന്‌ ആ വിഷം കാളകൂടമായി രൂപാന്തരപ്പെട്ടിരിക്കുകയാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. വിവാദ പാഠപുസ്തകം പിന്‍വലിക്കുംവരെ ക്രൈസ്തവ സഭ അടങ്ങിയിരിക്കുമെന്ന്‌ കരുതേണെ്ടന്നും ബിഷപ്‌ മുന്നറിയിപ്പ്‌ നല്‍കി.

മുപ്പതുവര്‍ഷം സി.പി.എം ഭരിച്ച ബംഗാളില്‍ 40 ശതമാനം മാത്രമേ സാക്ഷരതയുള്ളുവെന്നും എന്നാല്‍ കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിച്ച്‌ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രബുദ്ധത നേടിയിട്ടുണെ്ടന്നും അധ്യക്ഷത വഹിച്ച കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ ചൂണ്ടിക്കാട്ടി.

മതനിന്ദ കുത്തിനിറച്ച വിവാദപാഠപുസ്തകം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.ആകര്‍ഷകമായ പേപ്പറില്‍ പൊതിഞ്ഞ വിഷക്കനിയാണ്‌ ഏഴാം ക്ലാസിലെ വിവാദപാഠപുസ്തകമെന്നും ജനങ്ങളെ ദേശീയ ചിന്തയില്‍ നിന്നും ഗതിതിരിച്ചുവിടുന്നതിനും സമൂഹത്തില്‍ അരക്ഷിതാവസ്ഥ നിറയ്ക്കുന്നതിനും ഈ ഗവണ്‍മെന്റ്‌ ശ്രമിക്കുകയാണെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ പ്രഫ. കെ.എം ഫ്രാന്‍സിസ്‌ പറഞ്ഞു.

3 നിരൂപണങ്ങള്‍:

കിടങ്ങൂരാൻ said...

അഭയക്കേസ്‌ തെളിയിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു കത്തനാരും കന്യാസ്ത്രീയും നിരത്തിലിറങ്ങിയില്ല.. ഉത്തരേന്ത്യയിൽ മതമൗലികവാദികളാൽ കശാപ്പുചെയ്യപ്പെട്ട മിഷനറിമാർക്കും സാമൂഹ്യ പ്രവർത്തകർക്കും വേണ്ടി ഒരു പള്ളീലച്ചനും ശബ്ദമുയർത്തിയില്ല...പക്ഷെ പാഠപുസ്തകത്തിനെതിരെ ഇങ്ക്വിലാബ്‌ വിളിക്കാനും സ്വാശ്രയ സ്ഥാപനങ്ങൾക്കുവേണ്ടി സമരം ചെയ്യാനും ഇടയലേഖനങ്ങളിറക്കാനും എവരുടെ ആക്രാന്തം കാണുമ്പോൾ നാണക്കേടുകൊണ്ട്‌ തൊലിയുരിഞ്ഞുപോകുന്നു..

Nishan said...

എം എ ബേബി ബി.എ പാസായി എന്നാണ് ഇവിടെ പറയുന്നത്.

ആശയപരമായ വത്യാസങ്ങളുടെ പേരില്‍ ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരല്ലേ യഥാര്‍ത്ഥ കുട്ടിച്ചാത്തന്‍മാര്‍ ?

മൂര്‍ത്തി said...

അടിയന്തരാവസ്ഥക്കാലത്ത് എം.എ.ബേബിയെ ജയിലില്‍ അടച്ചതിനെയാണ് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തിനു ജയിലില്‍ അടച്ചതായി വ്യാഖ്യാനിക്കുന്നത്. എന്നു വെച്ചാല്‍ അടിയന്തരാവസ്ഥ ശരിയായിരുന്നുവെന്ന്. നാവടക്കുകയും പണിയെടുക്കുകയും ചെയ്യുന്ന വിനീതവിധേയദാസന്മാരെ നമുക്ക് മതി എന്ന്..ആ ഒരു ലൈന്‍ ആണ് നമ്മുടേതെന്ന്..

വ്യക്തിപരമായി മന്ത്രി ബേബിയെ (അല്ലെങ്കില്‍ ആരെയും) അധിക്ഷേപിക്കുന്നതുവഴി തരം താഴുന്നത് എബ്രഹാം മാര്‍ യൂലിയോസ് തന്നെയാണ്. അത് അദ്ദേഹത്തിനു പറഞ്ഞുകൊടുക്കുവാന്‍ ആരുമില്ലാതെ പോയല്ലോ..