August 22, 2008

എമ്പ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം!

പിണറായിയുടെ ഉള്ളിലിരുപ്പു കൊള്ളാം. കേരളത്തിലെ മെത്രാന്മാര്‍ക്കു രണ്ടക്ഷരം ചൊല്ലിക്കൊടുക്കാനാണു പുറപ്പാട്‌. അവരിലൊരു വിഭാഗത്തിനു തീരെ നിലവാരം പോരത്രെ. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെയും പിണറായി - അച്ചുതാനന്ദന്മാരുടെയും നിലവാരത്തിലേക്കെങ്കിലും സഭയും സഭാധ്യക്ഷന്മാരും ഉയരേണ്ടതല്ലേ?

സഭാധ്യക്ഷന്മാര്‍ എഴുതുന്നതും പറയുന്നതും ചെയ്യുന്നതുമൊന്നും പിണറായിക്കു തീരെ പിടിക്കുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു നിറവേറ്റാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കറിയാമല്ലൊ. പിന്നെന്തിനാണ്‌ ഇടയലേഖനങ്ങളും സമ്മേളനങ്ങളും പ്രതിഷേധറാലികളും? ഈശ്വരനെന്നും മതമെന്നുമൊക്കെ പറഞ്ഞ്‌ ആളുകളെ വഴിതെറ്റിക്കുന്നതു പാര്‍ട്ടിക്കു സഹിക്കാന്‍ കഴിയുന്നുമില്ല. മതമില്ലാത്ത ജീവനും ജീവനില്ലാത്ത കമ്യൂണിസ്റ്റുപാര്‍ട്ടിയും ആയാല്‍ ധാരാളമായല്ലൊ!

കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജീവന്‍ ഇക്കുറി പോകുമെന്നാണു തോന്നുന്നത്‌. നേതാക്കള്‍ രണ്ടുപേരും പോരുകോഴികളെപ്പോലെ കൊത്തിപ്പറിക്കുകയല്ലേ? പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും. സെക്രട്ടറി പറയുന്നു, മുഖ്യമന്ത്രി തീവ്രവാദിയാണെന്ന്‌. മുഖ്യമന്ത്രി പറയുന്നു, സെക്രട്ടറി അവസരവാദിയും റിവിഷനിസ്റ്റുമാണെന്ന്‌. രണ്ടുപേര്‍ക്കും കണ്ണെടുത്താല്‍ കണ്ടുകൂടാ.

ഭൂപരിഷ്കരണം വേണമെന്നു മുഖ്യമന്ത്രി. വേണെ്ടന്നു സെക്രട്ടറി. പാവം ഭൂവുടമകള്‍. പാവം കര്‍ഷകര്‍. ആരു പറയുന്നതാണു ശരി? ആരു പറയുന്നതാണു നടപ്പിലാവുക? ഉള്ള കഞ്ഞിയില്‍ പാറ്റാ ചാടുമോയെന്നറിയാതെ പാവം ജനങ്ങള്‍ വിറ പൂണ്ടിരിക്കുകയാണ്‌.

വളയിട്ട കൈകളില്‍ മുഴുവന്‍ ഗര്‍ജ്ജിക്കുന്ന തോക്കുള്ള കാലം. പണ്ടു മുന്‍സിഫുമാരുടെയും മജിസ്ട്രേറ്റുമാരുടെയും നെഞ്ചായിരുന്നു ലക്ഷ്യം. ഇപ്പോള്‍ അങ്ങനെ വേണമെന്നില്ല. അവരെക്കാള്‍ വലിയ ശത്രുക്കള്‍ ഇന്നു വേറെയുണ്ടല്ലൊ. എല്ലാ മാര്‍ക്സിസ്റ്റുവിരുദ്ധരും ആ വിഭാഗത്തില്‍പ്പെടും. അവര്‍ക്കുനേരേ കുട്ടികളെല്ലാം കാഞ്ചി വലിക്കണമെന്നാണു മാര്‍ക്സിസ്റ്റ്‌ ആചാര്യന്മാരുടെ മൂലധനോപദേശം! ഗീതയും ബൈബിളും ഖുറാനുമല്ല, മൂലധനമല്ലേ ഏറ്റവും മഹത്തായ മോക്ഷസാധ്യം!

അതു കാള്‍മാര്‍ക്സിന്റെ മൂലധനമാണെന്ന്‌ വിചാരിക്കല്ലേ. റിയല്‍ എസ്റ്റേറ്റിലും ലോട്ടറിയിലും ചിട്ടിയിലും പിന്നെ ദേശാഭിമാനിയിലും നിക്ഷേപിക്കുന്ന ഒരു സാധനമില്ലേ. അതാണു യഥാര്‍ത്ഥമൂലധനം. അതില്‍നിന്നേ പലിശയും പലിശയ്ക്കു പലിശയും ഉണ്ടാവൂ. കാറല്‍മാര്‍ക്സിന്റെ മൂലധനത്തില്‍ നിന്നു പരമാവധി വന്നാല്‍ ഇത്തിരി 'മിച്ചമൂല്യം' ഉണ്ടായേക്കാം. ഇന്ന്‌ അത്തരം നക്കാപ്പിച്ചകളൊക്കെ ആര്‍ക്കുവേണം. അതൊക്കെ ബൂര്‍ഷ്വാകളും പെറ്റി ബൂര്‍ഷ്വാകളും വേണമെങ്കില്‍ തുപ്പലുതൊട്ടെണ്ണിയെടുത്തോട്ടെ. ഇവിടെ അത്യാധുനികകൗണ്ടിംഗ്‌ മെഷീനുണ്ടല്ലൊ. കള്ളനെയും വെള്ളയെയും തിരിച്ചറിഞ്ഞു തന്നെ എണ്ണിയെടുക്കാം!

ഇതൊന്നും ശരിയല്ലെന്നു പറയാന്‍ പിതാക്കന്മാര്‍ക്കെന്തു കാര്യം? അവര്‍ ഏതു ലോകത്താണു ജീവിക്കുന്നത്‌? ഏതു 'കേസു' 'ജയിച്ചുവന്നാലും' ഇതു കേരളമാണെന്നോര്‍മ്മ വേണം എന്നു പണേ്ട പറഞ്ഞിട്ടുള്ളതല്ലേ? അതൊക്കെ മറന്നു വെറുതേ രാഷ്ട്രീയം കളിക്കരുതെന്നും സെക്രട്ടറി സഖാവ്‌ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. വേണമെങ്കില്‍ നേര്‍ക്കു നേരെയാവാം. രാഷ്ട്രീയക്കളി ഞങ്ങള്‍ പഠിപ്പിച്ചു തരികയുമാവാമത്രെ!

ഈശ്വരാ എന്താണിത്‌? സഭാധ്യക്ഷന്മാര്‍ മിണ്ടിക്കൂടാ. മീറ്റിംഗുകള്‍ വച്ചുകൂടാ. അഥവാ മീറ്റിംഗ്‌ വച്ചാല്‍ ആരെ വിളിക്കണം എന്ന്‌ ഇ.കെ.ജി. സെന്ററിലേക്കു വിളിച്ചു ചോദിക്കുക. കെ.എം. മാണിയെ വേണമെങ്കില്‍ വിളിക്കാം. അദ്ദേഹം വിശ്വാസിയാണല്ലൊ. വയലാര്‍ രവിയെ വിളിക്കരുത്‌. അങ്ങേര്‌ അവിശ്വാസിയല്ലേ? കോണ്‍ഗ്രസുകാരനല്ലേ? സമസ്ത കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റു വിരുദ്ധരല്ലേ? അത്തരക്കാരെ വിളിക്കാന്‍ പാടില്ല.

പിണറായി പറയുന്നതിലുമില്ലേ കുറച്ചു കാര്യം? മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കുടക്കീഴിലേക്ക്‌ സമസ്ത ന്യൂനപക്ഷങ്ങളും ഓടിയെത്തുന്ന കാലമല്ലേ? ഏതു പേമാരിയും ഉണ്ടാവട്ടെ. കൊടുങ്കാറ്റുണ്ടാവട്ടെ.

വേണ്ടിവന്നാല്‍ ഗോവര്‍ണ്ണപര്‍വതം ഉയര്‍ത്തിപ്പിടിച്ചും ന്യൂനപക്ഷങ്ങളെ രക്ഷിക്കും. അതറിഞ്ഞു കൊണ്ടാണു ക്രിസ്ത്യാനികളെല്ലാം സി.പി.എമ്മില്‍ ചേക്കേറുന്നത്‌. ഏതെങ്കിലും 'അഭിവന്ദ്യന്മാര്‍' അനുഗ്രഹിച്ചു പറഞ്ഞയച്ചതല്ല. ഞങ്ങളില്‍ വിശ്വസിച്ചുവന്നവരാണ്‌. സ്വര്‍ഗ്ഗനരകങ്ങളില്‍ വിശ്വാസമില്ലെങ്കിലും വര്‍ഗസമരത്തില്‍ വിശ്വാസമുണ്ടല്ലൊ. അതുകൊണ്ടു ഞങ്ങളും വിശ്വാസികളല്ലേ? പിന്നെന്തിനു ഭയപ്പെടണം?

ചുവന്നുതുടുത്ത പൂവന്‍കോഴിയെക്കണ്ടു കൊതിയൂറിയ കുറുക്കന്‍ ചുവന്ന പട്ടു പുതച്ചു ചങ്ങാത്തം കൂടാനെത്തി. വന്നപാടെ കോഴിയെ പ്രശംസകള്‍ കൊണ്ടു പൊതിഞ്ഞു. നിന്റെ കൂകലെത്ര മധുരം. നിന്റെ പൂവെത്ര മനോഹരം. നിന്റെ തൂവലുകളും അങ്കവാലുകളും എന്റെ കണ്ണഞ്ചിക്കുന്നു. നോക്കൂ നിന്റെ നിറവും എന്റെ നിറവും തുല്യം. ഞാനും നീയും ഒരുമിച്ചു നില്‍ക്കേക്കണ്ടവര്‍. പൊതുശത്രുവിനെതിരേ ചോര ചൊരിഞ്ഞും പോരാടേണ്ടവര്‍. നമ്മള്‍ ഒരേ വര്‍ഗ്ഗം. തുല്യ ദു:ഖിതര്‍. വരൂ ആദ്യം നമുക്ക്‌ എന്റെ വീട്ടില്‍ വിരുന്നു കഴിക്കാം. പിന്നെ ഞാന്‍ നിന്റെ വീട്ടില്‍. അതു കഴിഞ്ഞു നമ്മള്‍ രണ്ടു പേരും ചേര്‍ന്നു സുഹൃത്തുക്കളുടെ വീട്ടില്‍. നമുക്കു സ്നേഹം സംഗീതംപോലെ ആസ്വദിക്കാം. രക്തവും മാംസവും പങ്കുവയ്ക്കാം. വരൂ.

ചരിത്രത്തിന്റെ താളുകള്‍ മറിഞ്ഞപ്പോള്‍ കുറുക്കന്റെ കളത്തിനു ചുറ്റിലും പൂവന്‍കോഴിയുടെ വര്‍ണ്ണത്തൂവലുകള്‍. ഇതു വൈരുദ്ധ്യാത്മകവിരുന്നുവാദം. ആ വിരുന്നുണ്ണാന്‍ ഇന്നും പിണറായികളുടെ ക്ഷണം. വിരുന്നുകാരെ തടയരുതെന്ന്‌ വിശ്വാസസംരക്ഷകരോടുപദേശം. എല്ലാവരും തടയുന്നില്ലല്ലൊ, അതെന്തുകൊണ്ടു തിരിച്ചറിയുന്നില്ല എന്നു സൗമ്യവും ആര്‍ദ്രവുമായി ചോദിക്കുന്നു. തടയുന്നവര്‍ ചിലര്‍ മാത്രം. തടയാത്തവര്‍ ഭാഗ്യവാന്മാര്‍. തടയുന്നവര്‍ മൂരാച്ചികള്‍.

ക്രൈസ്തവസഭാധ്യക്ഷന്മാരെ ചേരി തിരിക്കാനുള്ള ഗുഢശ്രമം. അതു തിരിച്ചറിയാന്‍ ആധ്യാത്മികാചാര്യന്മാര്‍ക്കു ചാണക്യതന്ത്രജ്ഞാനമില്ലെന്നാണു സഖാക്കളുടെ ഉറച്ചവിശ്വാസം. അതുകൊണ്ട്‌ ആഞ്ഞു പിടിക്കാം. ഒരു കൂട്ടര്‍ക്കു പ്രശംസ. മറ്റൊരു കൂട്ടര്‍ക്കു നിന്ദ. ആര്യവിഭാഗക്കാര്‍ പുരോഗമനചിന്തയുടെയും സാമൂഹികനീതിയുടെയും കാവലാളര്‍. രണ്ടാമത്തെ വിഭാഗക്കാര്‍ (അങ്ങനെയൊന്നുണെ്ടങ്കില്‍) ബൂര്‍ഷ്വാകളും കച്ചവടക്കാരും!

പിണറായിയുടെ തന്ത്രംകൊള്ളാം. പക്ഷേ ഒന്നോര്‍ക്കണേ, പിണറായീ, നിങ്ങളുടെ ആ മാര്‍ക്സിയന്‍ പരിപ്പുണ്ടല്ലൊ. അതു കേരളക്രൈസ്തവരുടെ അടുപ്പില്‍ ഇനിയും വേവിക്കാം എന്നു കരുതല്ലേ എമ്പ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം ഇനി വേണ്ട!

5 നിരൂപണങ്ങള്‍:

amaju said...

മാർക്സിസം വിറ്റുതിന്നുന്ന പിണറായിമാരും വിശ്വാസം വിറ്റ് ജീവിക്കുന്ന അച്ചന്മരും ഒരുപോലെയല്ലേ മാഷേ...

kaalidaasan said...

വേണ്ടിവന്നാല്‍ ഗോവര്‍ണ്ണപര്‍വതം ഉയര്‍ത്തിപ്പിടിച്ചും ന്യൂനപക്ഷങ്ങളെ രക്ഷിക്കും.

അതേതാ ഈ ഗോവര്‍ണ്ണപര്‍വതം?

ചുവന്നുതുടുത്ത പൂവന്‍കോഴിയെക്കണ്ടു കൊതിയൂറിയ കുറുക്കന്‍ ചുവന്ന പട്ടു പുതച്ചു ചങ്ങാത്തം കൂടാനെത്തി. വന്നപാടെ കോഴിയെ പ്രശംസകള്‍ കൊണ്ടു പൊതിഞ്ഞു. നിന്റെ കൂകലെത്ര മധുരം. നിന്റെ പൂവെത്ര മനോഹരം. നിന്റെ തൂവലുകളും അങ്കവാലുകളും എന്റെ കണ്ണഞ്ചിക്കുന്നു. നോക്കൂ നിന്റെ നിറവും എന്റെ നിറവും തുല്യം. ഞാനും നീയും ഒരുമിച്ചു നില്‍ക്കേക്കണ്ടവര്‍. പൊതുശത്രുവിനെതിരേ ചോര ചൊരിഞ്ഞും പോരാടേണ്ടവര്‍. നമ്മള്‍ ഒരേ വര്‍ഗ്ഗം. തുല്യ ദു:ഖിതര്‍. വരൂ ആദ്യം നമുക്ക്‌ എന്റെ വീട്ടില്‍ വിരുന്നു കഴിക്കാം. പിന്നെ ഞാന്‍ നിന്റെ വീട്ടില്‍. അതു കഴിഞ്ഞു നമ്മള്‍ രണ്ടു പേരും ചേര്‍ന്നു സുഹൃത്തുക്കളുടെ വീട്ടില്‍. നമുക്കു സ്നേഹം സംഗീതംപോലെ ആസ്വദിക്കാം. രക്തവും മാംസവും പങ്കുവയ്ക്കാം. വരൂ.

അച്ചന്‍ പറഞ്ഞുവരുനത്, കത്തോലിക്കാ സഭ ചുവന്നു തുടുത്ത പൂവന്‍ കോഴിയാണെന്നാണോ? എങ്കില്‍ അച്ചന്റെ ഈ ഉപമ തെറ്റി. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഇന്നേവരെ സഭയുമായി ഒരു ചങ്ങാത്തത്തിനും പോയിട്ടില്ല . കേരളത്തിലാണെങ്കില്‍ ആദ്യത്തെ കമ്യൂണിസ്റ്റുമന്ത്രിസഭ മുതല്‍ സഭയും പാര്‍ട്ടിയും രാണ്ടുചേരികളില്‍ ആയിരുന്നു.

ഉപമയിലെ കോഴിയും കുറുക്കനും എന്തു പങ്കുവക്കുനതിനേക്കുറിച്ചാണ്, അച്ചന്‍ പറയുന്നത്? കേരളത്തിലോ മറ്റെവിടെയെങ്കിലുമോ, കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ സഭയുമായി എന്തെങ്കിലും പങ്കു വച്ചതായി ആരും പറഞ്ഞു കേട്ടിട്ടില്ല. കേരളത്തിലും പാര്‍ട്ടി സഭയോട് എന്തെങ്കിലും പങ്കു വക്കാന്‍ ക്ഷണിച്ചതായും കേട്ടില്ല.

രക്തവും മാംസവും പങ്കുവയ്ക്കാം എന്നു പറയുന്നത്, സാധാരണ കുര്‍ബാനകളില്‍ കേള്‍ക്കാറുണ്ട്. അവിടെ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി തീരുന്നു എന്നാണ്, സങ്കല്‍പ്പം . ആ പങ്കു വയ്ക്കല്‍ ഇപ്പറഞ്ഞ കോഴി കുറുക്കന്‍ കഥയിലെ പങ്കുവക്കലാണോ?

kaalidaasan said...

ക്രൈസ്തവസഭാധ്യക്ഷന്മാരെ ചേരി തിരിക്കാനുള്ള ഗുഢശ്രമം. അതു തിരിച്ചറിയാന്‍ ആധ്യാത്മികാചാര്യന്മാര്‍ക്കു ചാണക്യതന്ത്രജ്ഞാനമില്ലെന്നാണു സഖാക്കളുടെ ഉറച്ചവിശ്വാസം.

അച്ചന്റെ ചരിത്ര ബോധം അപാരം . സഖാക്കള്‍ ഉണ്ടാവുന്നതിനു എത്രയോ മുന്പ് ക്രൈസ്തവസഭാധ്യക്ഷന്മാര്‍ പല ചേരികളായത്, അച്ചന്, അറിയില്ലേ? എന്നാണ്, സഭ പശ്ചാത്യ സഭയും പൌരസ്ത്യ സഭയും ആയി ചേരി തിരിഞ്ഞതെന്ന് അച്ചന്, ഓര്‍ ക്കാന്‍ പറ്റുന്നുണ്ടോ? ഇല്ലെങ്കില്‍ സഭയുടെ ചരിത്രം പഠിക്കുക. മത നവീകരണ സമയത്ത് സഭ പിന്നെയും പല കഷണങ്ങളായി പിരിഞ്ഞു. പിന്നീട് ആംഗ്ളിക്കന്‍ സഭ പിരിഞ്ഞു പോയി. കേരളത്തില്‍ സഭ രണ്ടായത് എത്ര നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്ന് അച്ചന്‍ പഠിച്ചിട്ടുണ്ടോ? ഇന്‍ഡ്യയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് അര നൂറ്റണ്ടു പഴക്കമേ ഉള്ളൂ. അതിന്, എത്രയോ നുറ്റാണ്ടുകള്‍ മുമ്പു തന്നെ സഭാധ്യക്ഷന്മാര്‍ ചേരി തിരിഞ്ഞു വെട്ടും കുത്തും നടത്തി. കഴിഞ്ഞ വര്‍ഷം കൂടിയും യാക്കോബായ സഭാധ്യക്ഷന്‍മാരും ഒര്‍ത്തൊഡോക്സ് സഭാധ്യക്ഷന്‍മാരും നടു റോഡില്‍ കിടന്നു തല്ലു കൂടിയതും അച്ചന്‍ കണ്ടില്ലേ? ഒരു സഖാവും ഇതിനൊക്കെ പിന്നില്‍ ഉണ്ടായിരുന്നില്ല . ഒരിക്കലും യോജിക്കാനാവത്ത വിധം ക്രൈസ്തവസഭാധ്യക്ഷന്മാര്‍ ചേരി തിരിഞ്ഞിരിക്കുന്നു. സഖാക്കള്‍ക്ക് അതില്‍ ഒരു കാര്യവുമില്ല.

kaalidaasan said...

പിണറായീ, നിങ്ങളുടെ ആ മാര്‍ക്സിയന്‍ പരിപ്പുണ്ടല്ലൊ. അതു കേരളക്രൈസ്തവരുടെ അടുപ്പില്‍ ഇനിയും വേവിക്കാം എന്നു കരുതല്ലേ എമ്പ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം ഇനി വേണ്ട!


പിണറായി ഒരു മാര്‍ ക്സിയന്‍ പരിപ്പും ആരുടെയും അടുപ്പില്‍ വേവിക്കാം എന്നു കരുതുന്നില്ല. എമ്പ്രാന്‍മാര്‍ വിളക്കു കത്തിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്തോളൂ. ആ വെളിച്ചത്തില്‍ എന്തൊകൊണ്ട് സിസ്റ്റര്‍ ജെസ്മിയുടെ പരിപ്പ് വെന്തില്ല എന്നു പറയമോ?
ഒരു അയുസു മുഴുവനും സഭയെ സേവിച്ചതിനാണല്ലോ അവരെ പീഡിപ്പിച്ചു രാജി വയ്പ്പിച്ചത്? അതും സഭയുടെ കൊള്ളയെ ചോദ്യം ചെയ്തപ്പോളും .

സഭാനിലപാടുകളോട്‌ എതിര്‍പ്പ്‌: കോളേജ്‌ പ്രിന്‍സിപ്പലായ കന്യാസ്‌ത്രീ മഠാംഗത്വം ഉപേക്ഷിച്ചു

തൃശ്ശൂര്‍: സീറോ മലബാര്‍സഭയുടെ നിലപാടുകളോടുള്ള എതിര്‍പ്പുമൂലം സി.എം.സി. സംന്യാസിനീസമൂഹാംഗവും കോളേജ്‌ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഡോ. ജെസ്‌മി മഠാംഗത്വം ഉപേക്ഷിച്ചു.

അഭിപ്രായവ്യത്യാസങ്ങള്‍ അറിയിച്ചതിനും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിനും സഭാനേതൃത്വം, തന്നെ മാനസികമായി പീഡിപ്പിച്ചതായി പത്രസമ്മേളനത്തില്‍ സിസ്റ്റര്‍ ജെസ്‌മി ആരോപിച്ചു.

സി.എം.സി.യില്‍ 26 വര്‍ഷമായി അംഗമായ, 51കാരിയായ ജെസ്‌മി നാലുവര്‍ഷമായി തൃശ്ശൂര്‍ സെന്റ്‌ മേരീസ്‌ കോളേജ്‌ പ്രിന്‍സിപ്പലാണ്‌. സെന്റ്‌ മേരീസ്‌, വിമല കോളേജുകളില്‍ ദീര്‍ഘകാലം ഇംഗ്ലീഷ്‌ അധ്യാപികയായിരുന്നു. വിമല കോളേജില്‍ വൈസ്‌ പ്രിന്‍സിപ്പലുമായിരുന്നു.

മദര്‍ ജനറല്‍ ആവശ്യപ്പെട്ടതുപ്രകാരം ഏതാനും മാസങ്ങളായി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന്‌ അവധിയിലായിരുന്നു. ശനിയാഴ്‌ചയാണ്‌ സംന്യാസിനീസമൂഹാംഗത്വത്തോട്‌ വിടപറഞ്ഞത്‌.

സ്വാശ്രയ കോഴ്‌സുകള്‍ക്ക്‌ കുട്ടികളില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ പണമീടാക്കുന്നതും പ്രകടനങ്ങള്‍ക്കും മറ്റുമായി വിദ്യാലയങ്ങള്‍ക്ക്‌ അവധി നല്‍കുന്നതും ചോദ്യംചെയ്‌തപ്പോഴാണ്‌ ആദ്യം എതിര്‍പ്പുണ്ടായതെന്ന്‌ ജെസ്‌മി പറഞ്ഞു. താന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനോടും എതിര്‍പ്പുണ്ടായി. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പറയാതെ അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. മനോരോഗമുണ്ടെന്ന്‌ പ്രചരിപ്പിക്കുകയും മരുന്ന്‌ കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ രാജിവെയ്‌ക്കാന്‍ നിശ്ചയിച്ചതെന്നും ജെസ്‌മി പറഞ്ഞു.

കോലഴിയില്‍ മദര്‍ ജനറലിനെ കാണാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാത്തതിനാല്‍ മാലയൂരി അസിസ്റ്റന്റുമാരെ ഏല്‍പ്പിക്കുകയും രാജിക്കത്ത്‌ കൊടുക്കുകയുമായിരുന്നു. കോളേജില്‍നിന്ന്‌ വി.ആര്‍.എസ്സിന്‌ അപേക്ഷിക്കും. പക്ഷേ, സംന്യസ്‌തജീവിതവും അധ്യാപികാവൃത്തിയും തുടരാനാണ്‌ നിശ്ചയം.

കലാവതി said...

ഇന്ന് മത-രാഷ്ട്രീയ മേഖലകളില്‍ സജീവമായ ചര്‍ച്ച മതവിശ്വാസികളും നിരീശ്വരവാദികളും തമ്മിലുള്ള പ്രത്യയശാസ്ത്രപരമോ താത്വികമോ ആയ ഒന്നല്ല. അത് ഒറീസയില്‍ നടക്കുന്ന ഫാസിസ്റ്റ് സമാനമായ വംശഹത്യയാണ്; ആക്രമണങ്ങളാണ്. സ്വാഭാവികമായും അതിനെതിരായ വികാരമാണ് തിളച്ചുപൊങ്ങേണ്ടത്. ഇവിടെ പൌവത്തില്‍ തിരുമേനിക്ക് അത് ഒരു വിഷയമേ അല്ല. അദ്ദേഹം കുതിരകയറുന്നത് “വിശ്വാസത്തെ തകര്‍ക്കുന്നവര്‍ക്കെ’തിരെയാണ്.
ഈ പറഞ്ഞ ബിഷപ്പ് പ്രതിനിധാനംചെയ്യുന്ന ഇന്നത്തെ സഭ യേശുവിന്റെ സഭയല്ല. പൊങ്ങച്ചത്തിന്റെയും അധികാരഗര്‍വിന്റെയും ദുരുപയോഗത്തിന്റെയുംസഭയാണ്. വൈകാരികവും അധാര്‍മികവുമായ തെറ്റിദ്ധരിപ്പിക്കലിന്റെ മുമ്പില്‍ യേശു ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് രാഷ്ട്രീയത്തിന് നിലനില്‍ക്കണമെങ്കില്‍ തന്ത്രപരമായി പ്രതിഷേധത്തിന് ഒരു പ്രത്യയശാസ്ത്രരൂപം നല്‍കണം- നിരീശ്വരത്വം, ഭൌതികവാദം, വര്‍ഗസമരം. അതാണ് ആര്‍ച്ച്ബിഷപ് പൌവത്തില്‍ ഇവിടെ നടത്തുന്നത്.
സ്വന്തം സഹോദരങ്ങളെ കൊന്നവരോടില്ലാത്ത പക പാഠപുസ്തകത്തിലെ മതമില്ലാത്ത ജീവനോട് കാട്ടുന്നവരെക്കുറിച്ച് എന്തു പറയാന്‍? കാഴ്ചയില്‍ മാത്രമേ ഇവരില്‍ സൌമ്യതയുള്ളൂ-ഉള്ളാലേ ഇവരില്‍ കുടികൊള്ളുന്നത് കാപട്യമാണ്. ദുരയാണ്. മദോന്‍മത്തതയാണ്.