February 7, 2009

സഭാസമൂഹം ഉണരണം

മോണ്‍. ഈനാസ്‌ ഒറ്റത്തെങ്ങുങ്കല്‍



സഭാ വസ്തുക്കളുടെയും സ്വത്തിന്റെയും കാര്യക്ഷമവും ബൈബിള്‍ അധിഷ്ഠിതവും നീതിപൂര്‍വും ജനാധിപത്യപരവുമായ ഭരണത്തിന്‌, നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ഭരണസംവിധാനമുണെ്ടന്നു തോന്നുന്നില്ല. ഈ സംവിധാനത്തെ തകര്‍ക്കാനും വേറൊന്നു പ്രതിഷ്ഠിക്കാനും നിയമപരിഷ്കരണ കമ്മീഷന്‍ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ ചേതോവികാരമെന്താണ്‌?

നിയമ പരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള, ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന കരടുബില്ലിന്റെ പശ്ചാത്തലത്തില്‍, ക്രിസ്തീയ സഭകളില്‍ നിലവിലുള്ള ഭരണസംവിധാനത്തെക്കുറിച്ച്‌ ഒരു പഠനം.

കേരളസര്‍ക്കാര്‍ നിയമിച്ച നിയമപരിഷ്കരണകമ്മീഷന്റെ റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്‌ സമര്‍പ്പിച്ചുകഴിഞ്ഞു. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള നൂറ്റിരണ്ട്‌ പരിഷ്കാരങ്ങള്‍ കമ്മീഷന്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്‌. പ്രധാനപ്പെട്ട ഒരു ബില്ലാണ്‌ കേരളക്രിസ്തീയ സഭകളുടെ വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റ്ബില്‍. വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാവുന്ന ബില്ലാണിത്‌. കരടുബില്ലിന്റെ ആമുഖം വളരെ ശ്രദ്ധേയമാണ്‌. ബില്ലിന്റെ ലക്ഷ്യം ഒരു വാചകത്തില്‍ ഒതുക്കിയിരിക്കുന്നു. സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തുക്കളുടെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂര്‍വ്വകവുമായ ഭരണസംവിധാനമാണ്‌ ബില്‍ ലക്ഷ്യം വയ്ക്കുന്നത്‌. നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്‌.

തുടര്‍ന്ന്‌ ഈ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവതരിപ്പിക്കുന്നു. പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനം പോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട്‌ ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന്‌ ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്ല്‌ ലക്ഷ്യം വയ്ക്കുന്നു. അതേസമയം വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയമാതൃകയ്ക്ക്‌ ചേര്‍ന്നതുമായ ഭരണക്രമമാണ്‌ ബില്‍ വിഭാവന ചെയ്യുന്നത്‌.

സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച്‌ ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ്‌ ബില്ല്‌ നിര്‍ദ്ദേശിക്കുന്നത്‌. ഏറ്റവും താഴത്തെ തലം ഇടവക അല്ലെങ്കില്‍ അടിസ്ഥാനഘടകമാണ്‌. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്‌. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. ഈ മൂന്നു തലങ്ങളിലുമുള്ള പ്രതിനിധികളെ ട്രസ്റ്റ്‌ കമ്മിറ്റികള്‍ നിശ്ചയിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കേണ്ടതാണ്‌. ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ട്രസ്റ്റ്‌ അംഗങ്ങളെയും. ട്രസ്റ്റ്‌ കമ്മിറ്റികളെയും മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു.

സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന്‌ ഉദ്ദേശ്യമില്ലെന്ന്‌ പ്രസ്താവിക്കുന്നുണ്ട്‌.

നിര്‍ദ്ദോഷമായ നിയമനിര്‍മ്മാണമാണ്‌ ലക്ഷ്യമെന്ന തോന്നല്‍ ജനിപ്പിക്കത്തക്കവിധമാണ്‌ ബില്ലിന്റെ അവതരണം. വളരെ ആസൂത്രിതവും തന്ത്രപൂര്‍വ്വകവുമായ സമീപനമാണ്‌ ഈ ബില്ല്‌ സ്വീകരിച്ചിരിക്കുന്നത്‌. നിലവിലുള്ള സംവിധാനത്തിന്റെ ഗുണദോഷങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ബില്‍ തയ്യാറാകുന്നില്ല. ഇപ്പോഴുള്ള ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെയും, ജനാധിപത്യസ്വഭാവത്തെയും നീതിപൂര്‍വ്വകമായ പ്രവര്‍ത്തനങ്ങളെയും പറ്റി പരോക്ഷമായ സൂചന മാത്രമേ നല്‍കുന്നുള്ളൂ. കൂടുതല്‍ മെച്ചപ്പെട്ട ഭരണസംവിധാനം ലക്ഷ്യംവയ്ക്കുന്നു എന്നതാണ്‌ ബില്ലിന്റെ നിലപാട്‌.

ബില്ലിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ ക്രിസ്തീയസഭകളില്‍ നിലവിലുള്ള ഭരണസംവിധാനം എന്തെന്ന്‌ അറിഞ്ഞിരിക്കേണ്ടതാണ്‌. കേരളത്തില്‍ അനേകം ക്രിസ്തീയസഭാവിഭാഗങ്ങളുണ്ട്‌. സഭകള്‍ക്കെല്ലാം കൂടി ഒരു ഏകീകൃത ഭരണസംവിധാനമില്ല. എന്നിരുന്നാലും ഓരോ സഭയ്ക്കും പ്രത്യേകമായ ഭരണക്രമവും രീതിയും പരമ്പരാഗതമായി നിലവിലുണ്ട്‌. കത്തോലിക്കാസഭയ്ക്ക്‌ പൊതുവായ ഏകീകൃതഭരണക്രമമാണുള്ളത്‌. കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തിന്റെ ആധാരം കാനന്‍ നിയമസംഹിതയാണ്‌. ജനാധിപത്യഭരണസംവിധാനത്തിലെ ഭരണഘടനയ്ക്ക്‌ കാനന്‍ നിയമസംഹിതയുമായി സാമ്യമുണ്ട്‌. കാനന്‍ നിയമം കാലാകാലങ്ങളില്‍ പരിഷ്കരിക്കാറുമുണ്ട്‌.

കത്തോലിക്കാസഭയില്‍ രണ്ടു പ്രധാന സഭാസമൂഹങ്ങളാണുള്ളത്‌. പാശ്ചാത്യസഭ അഥവാ ലത്തീന്‍സഭ, പൗരസ്ത്യസഭ എന്നിവയാണ്‌ അവ. രണ്ടുസഭകള്‍ക്കും തുല്യ പ്രാധാന്യവും അവകാശങ്ങളുമാണ്‌ സഭയിലുള്ളത്‌. അംഗ സംഖ്യകൊണ്ട്‌ ലത്തീന്‍ സഭയ്ക്കാണ്‌ പ്രാമുഖ്യമുള്ളത്‌. എന്നിരുന്നാലും സ്ഥാനക്രമത്തിലോ അവകാശങ്ങള്‍ക്കോ വ്യത്യാസമില്ല. രണ്ടു സഭാസമൂഹങ്ങള്‍ക്കും പൊതുവായി ഒരു കാനന്‍ നിയമസംഹിതയാണുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ രണ്ടു സഭകള്‍ക്കും വ്യത്യസ്തകാനന്‍ നിയമ സംഹിതകളുണ്ട്‌. കേരളത്തില്‍ ലത്തീന്‍സഭയും പൗരസ്ത്യസഭകളായ സീറോ മലബാര്‍ സഭയും സീറോ മലങ്കര കത്തോലിക്കാസഭയുമാണുള്ളത്‌.

പൗരസ്ത്യസഭകളെ അവയുടെ പാരമ്പര്യമനുസരിച്ച്‌ അഞ്ചു ഗണങ്ങളായി തിരിച്ചിരിക്കുന്നു. പൗരസ്ത്യഅസ്സീറിയന്‍ ഗണത്തില്‍പ്പെട്ടതാണ്‌ സീറോ മലബാര്‍ സഭ. സീറോ മലങ്കരകത്തോലിക്കാസഭ, പൗരസ്ത്യഓര്‍ത്തഡോക്സ്‌ സഭയുടെ ഗണത്തിലാണ്‌. പൗരസ്ത്യസഭകളെയെല്ലാം ബാധിക്കുന്നതാണ്‌ പൗരസ്ത്യകാനന്‍ നിയമസംഹിത.

പാശ്ചാത്യ-പൗരസ്ത്യഭരണക്രമങ്ങളില്‍ വ്യത്യാസങ്ങളുണ്ട്‌. ഇത്‌ സഭയുടെ നാനാത്വത്തെ വെളിവാക്കുന്നു. ഈ നാനാത്വത്തെ സാര്‍വ്വത്രികസഭ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിസഭകളുടെ കൂട്ടായ്മയാണ്‌ സാര്‍വ്വത്രികസഭ. ജനാധിപത്യഭരണസംവിധാനത്തിലുള്ള ഫെഡറല്‍ സംവിധാനത്തോട്‌ സാമ്യമുണ്ടിതിന്‌. ഈ ഭരണസംവിധാനത്തിന്റെ ഭാഗമാണ്‌ സീറോമലബാര്‍ സഭ. ഈ സഭയുടെ ഭരണസംവിധാനത്തെയും ക്രമങ്ങളെയും ചട്ടങ്ങളെയും പറ്റിയാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.

1992-ല്‍ സീറോമലബാര്‍ സഭ സ്വയം ഭരണാവകാശമുള്ള ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടു. ഇതിന്റെ തലവന്‍ ശ്രേഷ്ഠമെത്രാപ്പോലീത്തായാണ്‌. ഈ വ്യക്തിസഭയുടെ ഭൗതികവും ആത്മീയവുമായ ഭരണവും ശുശ്രൂഷയും ശ്രേഷ്ഠമെത്രാപ്പോലീത്തായുടെ പരിധിയില്‍പ്പെടുന്നതാണ്‌. ഇദ്ദേഹത്തെ നയിക്കാന്‍ സീറോമലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരുമടങ്ങുന്ന സിനഡ്‌ അഥവാ സമിതിയുണ്ട്‌. സിനഡാണ്‌ സീറോമലബാര്‍

സഭയുടെ ഭൗതികവും ആത്മീയവുമായ കാര്യങ്ങളില്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കേണ്ടത്‌. ഏറ്റവും താഴ്‌ന്ന തലത്തിലുള്ള ഇടവകകളില്‍ നിന്നും, ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു. രൂപതകളില്‍ നിന്നുമുള്ള അഭിപ്രായങ്ങളും സ്വീകരിക്കുന്നുണ്ട്‌. ഇവയെല്ലാം പരിഗണിച്ചശേഷമാണ്‌ സിനഡ്‌ തീരുമാനമെടുക്കുന്നത്‌. സിനഡ്‌ ആണ്ടുവട്ടത്തില്‍ പല പ്രാവശ്യം സമ്മേളിക്കും. പ്രധാനപ്പെട്ട അവസരങ്ങളില്‍ പ്രത്യേക സിനഡും കൂടും.

സിനഡിന്റെ കാര്യക്ഷമവും സുഗമവുമായ പ്രവര്‍ത്തനത്തിന്‌ സഭാഭരണം സംബന്ധിച്ച കാര്യങ്ങളെപ്പറ്റി പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും വിവിധ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. സഭയുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണം സംബന്ധിച്ച്‌ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും സഭയില്‍ നിലവിലുണ്ട്‌. പൗരസ്ത്യകാനന്‍ നിയമസംഹിതയുടെ അടിസ്ഥാനത്തിലാണ്‌ ഈ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയിട്ടുള്ളത്‌. സഭയുടെ വിശ്വാസവും പാരമ്പര്യവും ഈ നിയമങ്ങളില്‍ നിഴലിക്കുന്നുണ്ട്‌. ജനപങ്കാളിത്തമുള്ളതും സത്യസന്ധവും നീതിപൂര്‍വ്വകവുമായ, സഭാസ്വത്തിന്റെ ഉപയോഗം ഉറപ്പുവരുത്തുന്ന ഭരണക്രമമാണ്‌ നിലവിലുള്ളത്‌.

സഭാസിനഡും സിനഡിലെ വിവിധ സമിതികളും എന്നും പ്രവര്‍ത്തനക്ഷമമാണ്‌. ഇതിനു പുറമെ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി കൂടാറുണ്ട്‌. ഇടവകകളില്‍ നിന്നും രൂപതകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട അല്‍മായ- വൈദിക-സന്യസ്തപ്രതിനിധികള്‍ ഇതില്‍ അംഗങ്ങളായിരിക്കും. സഭയിലെ എല്ലാ മെത്രാന്മാരും ഈ അസംബ്ലിയിലെ അംഗങ്ങളാണ്‌. മുന്നൂറില്‍ അധികം വരുന്ന പ്രതിനിധികള്‍ മൂന്നുനാലു ദിവസം തുടര്‍ച്ചയായി സമ്മേളിച്ച്‌ സഭയുടെ എല്ലാക്കാര്യങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു. ചര്‍ച്ചയ്ക്ക്‌ പ്രത്യേകവിഷയവുമുണ്ടാകും. ഈ അസംബ്ലി സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഭാശുശ്രൂഷകള്‍ക്കും വളരെ സഹായകരമാണ്‌.

രൂപതയുടെ ഭരണാധികാരി രൂപതാ മെത്രാനാണ്‌. അദ്ദേഹത്തെ സഹായിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്‌. ഏറ്റവും അടുത്ത ഉപദേശകസമിതി കൂരിയാ എന്നറിയപ്പെടുന്നു. വികാരി ജനറാള്‍, ഫിനാന്‍സ്‌ ഓഫീസര്‍, ചാന്‍സലര്‍ മുതലായവരുള്‍പ്പെടുന്ന സമിതിയാണിത്‌. കൂടാതെ പത്തുപതിനഞ്ചുപേരടങ്ങുന്ന ഉപദേശകസമിതിയുണ്ട്‌. മറ്റു പല സമിതികളും പ്രവര്‍ത്തനക്ഷമമാണ്‌. ഈ സമിതികളില്‍ അല്‍മായനും വൈദികരും സന്യസ്തരുമുണ്ടാകും. വൈദികരെ പ്രതിനിധീകരിച്ച്‌ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ അഥവാ വൈദികസമിതി രൂപതാ ഭരണത്തിന്റെ ഭാഗമാണ്‌. തിരഞ്ഞെടുക്കപ്പെട്ട വൈദികരടങ്ങുന്ന സമിതിയാണിത്‌. എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയ പാസ്റ്ററല്‍ കൗണ്‍സില്‍ വേറൊരു സമിതിയാണ്‌. ഇടവകതലത്തിലും സംഘടനാതലത്തിലും തിരഞ്ഞെടുക്കപ്പെട്ട അത്മായരും വൈദികരും സന്യസ്തരുമടങ്ങുന്നതാണ്‌ ഈ സമിതി. ഈ സമിതികള്‍ ആണ്ടുവട്ടം പല പ്രാവശ്യം സമ്മേളിച്ച്‌ രൂപതയുടെ ഭൗതികവും ആധ്യാത്മികവുമായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്രത്യേക അവസരങ്ങളില്‍ ഈ സമിതികള്‍ വിളിച്ചുകൂട്ടാറുണ്ട്‌. രൂപതയെ പല ഫൊറോനാകളായി തിരിച്ചിരിക്കുന്നു. എട്ടു പള്ളിയിലധികമുണ്ടാകും ഓരോ ഫൊറോനയിലും. ഭരണനിര്‍വ്വഹണത്തിന്റെ കാര്യക്ഷമതയ്ക്കുവേണ്ടിയാണ്‌ ഇപ്രകാരം തിരിച്ചിരിക്കുന്നത്‌.

ഇടവകയുടെ അധികാരി വികാരിയാണ്‌. വലിയ ഇടവകകളില്‍ വികാരിയെ സഹായിക്കാന്‍ സഹവികാരിമാരുണ്ടാകും. ഇടവകപ്പള്ളി വക സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും ഇടവകയുടെ ഇതര ഭൗതികവും ആത്മീയവുമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ഇടവകവികാരിയെ സഹായിക്കാന്‍ പ്രത്യേക സമിതികള്‍ ഉണ്ട്‌. ഈ സമിതികള്‍ പള്ളിയോഗം എന്നാണറിയപ്പെടുന്നത്‌. രണ്ടു തരം യോഗങ്ങളാണുള്ളത്‌; പൊതുയോഗവും പ്രതിനിധിയോഗവും. ഇടവകയിലെ കുടുംബനാഥനോ നാഥയോ പൊതുയോഗത്തിന്റെ അംഗമായിരിക്കും. ഇവര്‍ക്ക്‌ കുടുംബത്തിലെ പ്രായമായ ആരെയെങ്കിലും പകരം നിയോഗിക്കാവുന്നതാണ്‌. മതാത്മകജീവിതം കഴിക്കുന്ന മാന്യന്മാര്‍ക്കു മാത്രമേ യോഗാംഗത്വത്തിന്‌ അവകാശമുള്ളു. ആണ്ടില്‍ ഒരു പ്രാവശ്യമെങ്കിലും പൊതുയോഗം കൂടിയിരിക്കണമെന്നാണ്‌ നിബന്ധന. വാര്‍ഷികവരവു ചെലവുകള്‍ അഥവാ ആണ്ടുതിരട്ടു പൊതുയോഗത്തില്‍ അവതരിപ്പിച്ച്‌ അംഗീകാരം തേടേണ്ടതാണ്‌. കൂടുതല്‍ ചെലവു വരുന്ന പദ്ധതികള്‍ക്കും മരാമത്തു പണികള്‍ക്കും പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്‌. വികാരിക്ക്‌ യുക്തമെന്നു തോന്നുന്ന അവസരങ്ങളില്‍ പൊതുയോഗം വിളിച്ചുചേര്‍ത്ത്‌ ഇടവകജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാവുന്നതാണ്‌.

ഇടവകയുടെ സാധാരണപ്രവര്‍ത്തനങ്ങളില്‍ വികാരിയെ സഹായിക്കാനുള്ളതാണ്‌ പ്രതിനിധിയോഗം. ഇടവകയെ പല കുടുംബയൂണിറ്റുകളായി തിരിച്ച്‌ ഓരോ യൂണിറ്റില്‍ നിന്നും യോഗപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. കുടുംബനാഥനോ നാഥയോ ആണ്‌ യൂണിറ്റിലെ അംഗം. ഇവരാണ്‌ യോഗപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്‌. മതാത്മകജീവിതം കഴിക്കുന്ന യോഗ്യരായവരെയാണ്‌ പ്രതിനിധിയായി തിരഞ്ഞെടുക്കേണ്ടത്‌. യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ അടങ്ങുന്നതാണ്‌ പ്രതിനിധിയോഗം. കൂടാതെ ഭക്തസംഘടനകളുടെ പ്രതിനിധികളും യോഗാംഗങ്ങളാണ്‌. വികാരിയാണ്‌ യോഗാധ്യക്ഷന്‍. ഓരോ മാസവും പള്ളിയുടെ വരവുചെലവു കണക്കുകള്‍ പ്രതിനിധിയോഗത്തില്‍ അവതരിപ്പിക്കണം. ഈ കണക്ക്‌ മാസത്തിരട്ട്‌ എന്നറിയപ്പെടുന്നു. മാസത്തിരട്ട്‌, യോഗം അംഗീകരിച്ചുകഴിഞ്ഞാല്‍ രൂപതാകേന്ദ്രത്തില്‍ ഓരോ മാസവും സമര്‍പ്പിക്കേണ്ടതാണ്‌. വികാരിക്ക്‌ ഉചിതമെന്നും ആവശ്യമെന്നും തോന്നുന്ന അവസരങ്ങളില്‍ പ്രതിനിധിയോഗം വിളിച്ചുകൂട്ടാവുന്നതാണ്‌. പ്രതിനിധിയോഗം ഇടവകയുടെ ഭൗതികകാര്യങ്ങള്‍ മാത്രമല്ല പരിഗണനയിലെടുക്കുന്നത്‌.

ഇടവകയുടെ വസ്തുക്കളും സ്വത്തും കൈകാര്യം ചെയ്യാന്‍ വികാരിയുടെ സഹായത്തിന്‌ കൈക്കാരന്മാരുണ്ട്‌. പ്രതിനിധിയോഗമോ പൊതുയോഗമോ ഇവരെ തിരഞ്ഞെടുക്കുന്നു. ഇടവകയുടെ ആവശ്യമനുസരിച്ച്‌ ഒന്നിലധികം കൈക്കാരന്മാരെ തിരഞ്ഞെടുക്കാം. കണക്ക്‌ ആഡിറ്റ്‌ ചെയ്യാനുള്ളവരെയും യോഗം തിരഞ്ഞെടുക്കുന്നു. കൈക്കാരന്മാരുടെ കാലാവധി ഒരു വര്‍ഷമാണ്‌.

2 നിരൂപണങ്ങള്‍:

മുക്കുവന്‍ said...

ഇടവകയുടെ വസ്തുക്കളും സ്വത്തും കൈകാര്യം ചെയ്യാന്‍ വികാരിയുടെ സഹായത്തിന്‌ കൈക്കാരന്മാരുണ്ട്‌. പ്രതിനിധിയോഗമോ പൊതുയോഗമോ ഇവരെ തിരഞ്ഞെടുക്കുന്നു. ഇടവകയുടെ ആവശ്യമനുസരിച്ച്‌ ഒന്നിലധികം കൈക്കാരന്മാരെ തിരഞ്ഞെടുക്കാം. കണക്ക്‌ ആഡിറ്റ്‌ ചെയ്യാനുള്ളവരെയും യോഗം തിരഞ്ഞെടുക്കുന്നു. കൈക്കാരന്മാരുടെ കാലാവധി ഒരു വര്‍ഷമാണ്‌.


acho, have you heard small issue in Syro-Malabar church in Chicago? why is it? is it because the almayar was idiot? or the bishop is too brilliant to cheat them? you coment will be greatly appreciated!

Rohi Mon said...

കന്യാസ്‌ത്രിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോങ്ങുംമൂട്‌ ഡി.എം കോണ്‍വെന്റില്‍ കന്യാസ്‌ത്രിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിസ്‌റ്റര്‍ ജോസിന്‍ (38) ആണ്‌ മരിച്ചത്‌. ഇടുക്കി സ്വദേശിനിയാണ്‌ മരിച്ച സിസ്‌റ്റര്‍ ജോസിന്‍.

ഇതും അച്ഛന്‍ മാരുടെ പീഡനത്തെ കൊണ്ടായിരിക്കുമോ?

കര്‍ത്താവേ ...ഈ അച്ചന്മാരുടെ കയ്യില്‍ നിന്നു ഈ മാലാഖ മാരെ നീ കാത്തോ ളനെ